ലക്‌നൗ: മഴമൂലം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങാനാകാതെ അധികൃതർ. മഴ മാറിയെങ്കിലും മൈതാനത്ത് ഈർപ്പം കുറയാത്ത തിനാൽ ടോസ് നടപടികളിലേയ്‌ക്ക് അമ്പയർമാർ കടന്നിട്ടില്ല. ഒരു മണിക്ക് ആരംഭിക്കേണ്ട മത്സരം രണ്ടു മണിയ്‌ക്ക് പിച്ച് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്.
ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക യ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കളിക്കാനിറങ്ങുന്നത്. ടോസ് ഇടാത്തിനാൽ ഇന്ന് ആരൊക്കെ കളിക്കാനിറങ്ങും എന്നത് ടീം ഇന്ത്യ പുറത്തുവിട്ടിട്ടില്ല.
ലോകകപ്പ് ക്രിക്കറ്റിനുള്ള സുപ്രധാന താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഇന്ന് ഏകദിന പരമ്പരയ്‌ക്കിറങ്ങുന്നത്. ശിഖർ ധവാൻ നായകനും ശ്രേയസ്സ് അയ്യർ ഉപനായകനുമായ ടീമിൽ സഞ്ജു സാംസണും ഇഷൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻമാരായി പട്ടികയിലുണ്ട്.
ഓൾറൗണ്ടർമാരായി ഷാർദ്ദൂൽ ഠാക്കുറും ഷഹ്ബാസ് അഹമ്മദും ആദ്യ 15 പേരിലുണ്ട്. ശിഖർ ധവാനൊപ്പം മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്ലാണ് ഓപ്പണറാകാൻ സാദ്ധ്യതയുള്ളത്. മധ്യനിരയിൽ ഋതുരാജ് ഗേയ്ക്വാദും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള രജത് പട്ടീദാറും ടീമിലുണ്ട്. ബൗളിംഗിൽ മുഹമ്മദ് സിറാജിനൊപ്പം ആവേശ് ഖാനും ദീപക് ചാഹറും സ്പിന്നർമാരായി കുൽദീപ് യാദവും രവി ബിഷ്‌ണോയും പതിനഞ്ചംഗ ടീമിലുണ്ട്.
Comments