കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാർ യുവതിയേയും മകനേയും പുറത്താക്കിയ സംഭവത്തിൽ ഭർതൃമാതാവിനെതിരെ പരാതിയുമായി മൂത്ത മരുമകളും. അതുല്യയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ വിമിയാണ് ഭർതൃവീട്ടുകാർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഭർതൃവീട്ടുകാർ കൊല്ലാൻ ശ്രമിച്ചെന്നും, വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും ഇവർ ആരോപിച്ചു. പെങ്ങളുടെ വാക്ക് കേട്ടായിരുന്നു പീഡനം. സഹിക്കാതെ വാടക വീട്ടിലേക്ക് മാറിയപ്പോഴും ഉപദ്രവം തുടർന്നു. ഈ വീട്ടിൽ നിന്ന് ജീവനും കൊണ്ടോടിയതാണ്. സ്വർണവും പണവും ഭർതൃമാതാവ് അജിതകുമാരി കൈവശപ്പെടുത്തി. ഇതേ അവസ്ഥയാണ് അതുല്യയ്‌ക്ക് വന്നതെന്നും വിമി ആരോപിച്ചു.
ഇന്നലെയാണ് അതുല്യയേയും കുഞ്ഞിനേയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടത്. വൈകിട്ട് 3.30ഓടെ സ്‌കൂളിൽ നിന്നെത്തിയ കുഞ്ഞിനെ വിളിക്കാൻ പോയപ്പോഴാണ് ഭർതൃവീട്ടുകാർ വീടും ഗേറ്റും പൂട്ടിയത്. തിരികെ എത്തിയപ്പോൾ ഇവരെ വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ല. തുടർന്ന് രാത്രി 11ഓടെ മതിൽ ചാടി കടന്ന അതുല്യയും കുഞ്ഞും വീടിന്റെ സിറ്റൗട്ടിലാണ് കിടന്നുറങ്ങിയത്. ഭക്ഷണം കഴിക്കാനോ വസ്ത്രം മാറാനോ പോലും ഇവർക്ക് സാധിച്ചിരുന്നില്ല.
സംഭവത്തിൽ വലിയ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്്. സംഭവമുണ്ടായ ഉടനെ തന്നെ പോലീസിലും ശിശുക്ഷേമ സമിതിയിലും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതുല്ല്യ ആരോപിച്ചിരുന്നു. മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്ത ആയതിന് പിന്നാലെയാണ് പോലീസ് വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടത്.
മണിക്കൂറുകൾ നീണ്ട ഇടപെടലിന് ശേഷമാണ് വീടിന്റെ ജനൽ തുറക്കാൻ പോലും അജിതകുമാരി തയ്യാറായത്. ഇതിന് ശേഷം വാതിൽ തുറക്കാൻ പോലീസ് ആവശ്യപ്പെട്ടു. ഭർതൃവീട്ടുകാരുമായി സംസാരിച്ച ശേഷം ഇരുവരേയും പോലീസ് ഇടപെട്ട് വീടിനുള്ളിലേക്ക് കയറ്റി. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് നടപടി.















