കൊച്ചി: വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സമരസമിതിക്കാണ് കോടതി കർശന നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്,നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രോജക്ട്‌സ് എന്നിവർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
നിർമാണ മേഖലയിലേക്ക് പ്രവേശിക്കാൻ സമരപ്പന്തൽ തടസ്സമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. നിർമാണ സ്ഥലത്തേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസം നേരിടുന്നതായും പോലീസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പിന്റെ ഹർജിയിൽ വിമർശിച്ചിരുന്നു.ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം.
Comments