ന്യൂഡൽഹി: ജോലിയുടെ മറവിൽ ഭൂമി തട്ടിപ്പ് നടത്തിയ കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിയ്‌ക്കും മറ്റ് 14 പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ലാലു പ്രസാദിന്റെ മകൾ മിസ ഭാരതി, റെയിൽവേ മുൻ ജനറൽ മാനേജർ എന്നിവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതായി സിബിഐ വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തിൽ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളുടെ ഭൂമി തട്ടിയെടുത്ത കേസിൽ ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും പെൺമക്കളെയും പ്രതി ചേർത്തിരുന്നു. ഇയാളുടെയും കുടുംബത്തിന്റെയും പങ്ക് അന്വേഷണത്തിൽ തെളിയുകയും ചെയ്തിരുന്നു. റെയിൽവേ മന്ത്രി ആയിരിക്കെ സ്‌പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായിരുന്ന ഭോല യാദവിനെ ഭൂമി തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നൽകുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ഭൂമി കോഴയായി വാങ്ങിയിരുന്നു. പട്നയിൽ 1.05 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഭൂമി പ്രസാദിന്റെ കുടുംബാംഗങ്ങൾ വിൽപ്പനക്കാർക്ക് വിറ്റതായി അന്വേഷണ ഏജൻസി കണ്ടെത്തി. ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ്-ഡി തസ്തികയിലേക്ക് ആളുകളെ തിരഞ്ഞെടുത്തത് പരസ്യമോ പൊതു അറിയിപ്പോ നൽകാതെയാണ്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ ജോലിയ്‌ക്കെടുത്തിരുന്നതും. ഇത്തരത്തിൽ വ്യാജമായി തൊഴിൽ ലഭിച്ച 12 പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.















