കൊച്ചിയുടെ മണ്ണിലേക്ക് ഒരു ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ ഐഎസ്എല്ലിലെ മഞ്ഞപ്പടയ്‌ക്ക് കിരീടത്തിൽ കുറഞ്ഞത് ഒന്നും സ്വപ്‌നം കാണാൻ കഴിയില്ല. ആവേശ കടലായി മാറിയ കാണികളുടെ മദ്ധ്യേ തല ഉയർത്തിപ്പിടിച്ച് അവർ നേടിയ ഒരോ ഗോളുകളും പതിഞ്ഞത് കേരളക്കരയിലെ കാൽപ്പന്ത് ആരാധകരുടെ ഹൃദയത്തിലാണ്. ഗ്യാലറിയിൽ ആർത്തിരമ്പിയ ആരാധകരുടെ സാന്നിധ്യം തെല്ലൊന്നുമല്ല മഞ്ഞപ്പടയിലെ വീരന്മാർക്ക് വീര്യം പകർന്നത്.
ആ വീര്യത്തിൽ സ്റ്റേഡിയത്തെ ഒന്നാകെ തന്റെ കാൽച്ചുവട്ടിൽ എത്തിച്ച ഒരാളുണ്ട്, യുക്രെയ്ൻ താരമായ ഇവാൻ കലുഷ്‌നി. ഇരുപത്തിനാലുകാരനായ ആ ചെറുപ്പക്കാരന്റെ കാലിൽ നിന്ന് പറന്നത് രണ്ടു ഗോളുകളാണ്. 82-ാം മിനുട്ടിൽ പെനാൽട്ടി ബോക്‌സിനകത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത് കിട്ടിയ കല്യുഷ് നിയുടെ ഇടങ്കാലനടി ഈസ്റ്റ് ബംഗാളിന്റെ വല കുലുങ്ങി. ശേഷം സമനില പിടിക്കാമെന്ന് കരുതിയ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് തൊട്ടടുത്ത മിനുട്ടിൽ കലൂഷ് നി വീണ്ടും അടിച്ചു ഒരു ഗോൾ.
എഫ്കെ ഒലക്സാണ്ട്രിയയിൽ നിന്ന് വായ്പാടിസ്ഥാനത്തിലാണു യുവ മധ്യനിര താരം കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്. യുക്രെയ്ൻ ക്ലബ്ബ് മെറ്റലിസ്റ്റ് ഹർകീവിനൊപ്പമാണ് ഇവാൻ തന്റെ യൂത്ത് കരിയർ ആരംഭിച്ചത്. തുടർന്ന് യുക്രെയ്ൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഹർകീവുമായി വായ്പാടിസ്ഥാനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്.
ഇതിന്് പിന്നാലെ അടുത്ത സീസണിൽ യുക്രെയ്‌നിലെ റൂഖ് ലിവിനൊവിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചു. 32 കളിയിൽ രണ്ട് ഗോളുകളടിക്കുകയും ചെയ്തു.2021 ഫെബ്രുവരിയിൽ എഫ്കെ ഒലെക്സാണ്ട്രിയയിൽ എത്തി. ക്ലബ്ബിനൊപ്പം 23 മത്സരങ്ങളിൽ രണ്ടു ഗോളുകളടിക്കുകയും നാലു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
Comments