ലണ്ടൻ: വാട്‌സാപ്പ് ഉപയോഗിക്കുന്നത് ഉപയോക്താക്കൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം സ്ഥാപകൻ പവേൽ ഡുറോവ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ഒരു സർവൈലൻസ് ടൂൾ ആണെന്നും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്നുമാണ് ഡുറോവിന്റെ ആവശ്യം. ഉപയോക്താക്കളുടെ ഡാറ്റ വാട്‌സാപ്പിൽ സുരക്ഷിതമല്ലെന്നും ഡുറോവ് പറയുന്നു. വാട്‌സാപ്പ് ഒഴികെ മറ്റേതെങ്കിലും ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് ഉപയോഗിക്കണമെന്നാണ് ഡുറോവ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.
വാട്‌സാപ്പ് ഉപയോക്താക്കളുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലും ഹാക്കർമാർക്ക് ആക്സസ് ഉണ്ടായിരിക്കും. കഴിഞ്ഞ 13 വർഷമായി ഉപയോക്താക്കളുടെ വിവരങ്ങൾ വാട്‌സാപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും വാട്‌സാപ്പിലെ പുതിയ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കപ്പെടുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയുൾപ്പെടെ എല്ലാം വാട്‌സാപ്പ് അപകടത്തിലാക്കുന്നു എന്നാണ് തിരിച്ചറിയുന്നത്. നിങ്ങൾ ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയായാലും കാര്യമില്ല. നിങ്ങളുടെ ഫോണിൽ വാട്‌സാപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ആ സ്മാർട്ട്‌ഫോണിൽ ഉള്ള എല്ലാ ആപ്ലിക്കേഷനിൽ നിന്നുള്ള ഡാറ്റയും ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ഡുറോവ് പറയുന്നു.
ടെലിഗ്രാം നൽകുന്ന സുരക്ഷാ, സ്വകാര്യത സവിശേഷതകളും ഡുറോവ് വിശദീകരിച്ചു. ടെലിഗ്രാമിലേക്ക് മാറാൻ ആളുകളെ താൻ പ്രേരിപ്പിക്കുന്നില്ല. കാരണം ടെലിഗ്രാമിന് ഇനിയും പ്രമോഷൻ ആവശ്യമില്ല. ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലിഗ്രാം സ്വകാര്യതയ്‌ക്കാണ് ആദ്യം പ്രാമുഖ്യം നൽകുന്നത്. നിലവിൽ 700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Comments