ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിച്ച് ശശി തരൂർ. നിലവിൽ ചിലർ കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. ഗാന്ധി കുടുംബത്തിനും തിരഞ്ഞെടുപ്പ് സമിതിക്കും അപ്പുറമായാണ് അവരുടെ നിയന്ത്രണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം കഴിയും തോറും അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ പെരുകുകയാണ്. ഖാർഗെയ്‌ക്ക് വേണ്ടി വോട്ട് തേടി നേതാക്കൾ
തെരുവിൽ ഇറങ്ങുമ്പോൾ മറുവശത്ത് പിന്തുണയ്‌ക്കുന്നവർ പോലും തരൂരിനെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് തലപ്പത്ത് നടക്കുന്ന ഉന്നത തല ഇടപാടുകളുടെ ഫലമായാണെന്നാണ് തരൂരിന്റെ വാദം.
ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും, തെരഞ്ഞെടുപ്പ് സമിതിയും ആവർത്തിക്കുന്നു. എങ്കിൽ പിന്നെ ഖാർഗെക്ക് പിന്നിൽ മുഴുവൻ സംവിധാനവും അണിനിരക്കുന്നതെന്തിനെന്ന ചോദ്യമാണ് തരൂർ ഉന്നയിക്കുന്നത്. പല വോട്ടർന്മാരും തങ്ങൾക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദത്തെ പറ്റി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും തരൂർ പറയുന്നുണ്ട്.
അതേസമയം മുലായം സിംഗിനോടുള്ള ആദര സൂചകമായി ഉത്തർപ്രദേശിലെ ഇന്നത്തെ പ്രചാരണം ശശി തരൂർ റദ്ദാക്കി. കൊൽക്കത്തയിലും അസമിലുമാണ് മല്ലികാർജ്ജുൻ ഖാർഗെയും പ്രചാരണം നടത്തുന്നത്. തരൂരിന്റെ പ്രചാരണം സജീവമായതോടെ ഖാർഗെയും പ്രചാരണത്തിന്റെ വേഗം കൂട്ടിയിരിക്കുകയാണ്. ഇതിനിടെ തരൂർ തിരഞ്ഞെടുപ്പിൽ നിന്ന പിന്മാറി എന്ന വ്യാജ സന്ദേശങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് പ്രചരിച്ചിരുന്നു. പിന്നാലെ സന്ദേശങ്ങൾക്ക് പ്രതികരണവുമായി തരൂർ തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് ഇത് ഒരു വെല്ലുവിളിയാണ്. എന്തുവന്നാലും അതിൽ നിന്നും പിന്മാറില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.
Comments