ടെഹ്റാൻ: രാജ്യത്തെത്തുന്ന സന്ദർശകർക്കായി പുതിയ മാർഗനിർദ്ദേശം.പുറപ്പെടുവിച്ച് ഇറാൻ വിദേശകാര്യമന്ത്രാലയം. വിദേശ സന്ദർശകർ രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കണമെന്നാണ് പുതിയ മാർഗനിർദ്ദേശം. ഇറാൻ സുരക്ഷിതമായ രാജ്യമാണ്. വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി രാജ്യത്തെത്തുന്ന സന്ദർശകർ തങ്ങളുടെ നിയമങ്ങളെ പാലിക്കണമെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് നാസർ കനാനി വ്യക്തമാക്കിയത്.
ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് മതമൗലികവാദികൾ വിചാരണ ചെയ്ത മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഹിജാബിനെതിരെ സ്ത്രീകളും സകൂൾ വിദ്യാർത്ഥികളും കൂട്ടത്തോടെ തെരവിലിറങ്ങിയതോടെ രാജ്യത്തെത്തുന്ന വിദേശപൗരമാരും പിന്തുണ നൽകിയിരുന്നു. ഇറാനിലെത്തിയ സന്ദർശകരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധ പരിപാടികളെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത്. പ്രതിഷേധത്തിൽ പങ്കെടുത്ത ഒമ്പത് യൂറോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാർഗനിർദ്ദേശവുമായി ഇറാൻ രംഗത്തെത്തിയത്.
നേരത്തെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ താക്കീതുമായി പ്രസിഡന്റ് ഇബ്രാഹിം റെയ്സി രംഗത്തെത്തിയിരുന്നു. രാജ്യത്ത് അശാന്തി തരംഗമാണെന്നും കലാപമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയും സമാധാനത്തെയും കരുതി കലാപകാരികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പിന്നിൽ ശത്രുരാജ്യമാണെന്നും ആളുകൾ തമ്മിൽ തല്ലണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നുമായിരുന്നു റെയ്സിയുടെ വാദം. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ രാജ്യത്ത് ഇത് വരെ 200 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൗമൗരക്കാരായ പെൺകുട്ടികളുൾപ്പടെ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ നിറയൊഴിച്ചാണ് ഭരണകൂടം സമരത്തെ അടിച്ചമർത്തുന്നത്.
Comments