ന്യൂഡൽഹി : ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം യുവാവ് ഇന്ത്യയിലെത്തി. കടൽ നീന്തിക്കടന്നാണ് 24 കാരനായ കസങ്കൻ രവിചന്ദ്രൻ രാമേശ്വരം തീരത്തെത്തിയത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ ഇയാൾ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. അഞ്ചംഗ കുടുംബവുമായി ബോട്ടിലാണ് യുവാവ് കടൽ കടക്കാനൊരുങ്ങിയത് എന്ന് പോലീസ് അറിയിച്ചു.
ഒക്ടോബർ 8 ാം തീയതി ശ്രീലങ്കയിലെ തലൈമന്നാരിൽ നിന്ന് ഇവർ ബോട്ടിൽ യാത്ര പുറപ്പെടുകയായിരുന്നു. എന്നാൽ ബോട്ട് തമിഴ്നാട് തീരത്ത് എത്താറായതോടെ ഇയാൾ ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടി. അവിടെ മുതൽ തമിഴ്നാട്ടിലെ അരിചൽമുനൈ-ധനുഷ്കോടി പ്രദേശങ്ങൾ താണ്ടി മണ്ഡപത്തിന് സമീപം വരെ ഇയാൾ കടലിലൂടെ നീന്തുകയായിരുന്നു. 6-8 നോട്ടിക്കൽ മൈൽ ഇയാൾ നീന്തിക്കടന്നതായാണ് പ്രാഥമിക റിപ്പോർട്ട്. യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
2020-ൽ കാലാവധി കഴിഞ്ഞ ശ്രീലങ്കൻ പാസ്പോർട്ട് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തി. യുവാവിന്റെ മാതാപിതാക്കൾ പുതുച്ചേരിയിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരും മണ്ഡപത്തിലെ പുനരധിവാസ ക്യാമ്പിലെത്തി. ഒരു പുരുഷനും ഭാര്യയും 3 കുട്ടികളുമാണ് ഈ സംഘത്തിലുള്ളത്.
Comments