തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ വേണ്ടി രീതിയിൽ ഉപയോഗപ്പെടുത്താതെ ദേവസ്വം ബോർഡ് ഒത്തുകളിക്കുന്നതായി ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചിലവാക്കി സ്ഥാപിച്ച സിസിടിവികളാണ് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്. അതീവ സുരക്ഷാ മേഖലകളിൽ പോലും നിരീക്ഷണം നടത്താനുളള സംവിധാനങ്ങൾ ദേവസ്വം ഇതുവരെ പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല.
ഗുരുവായൂർ ക്ഷേത്രത്തിന് അകത്തും പരിസര പ്രദേശങ്ങളിലുമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്. അഞ്ച് കോടിയോളം രൂപ ഇതിന് വേണ്ടി മാത്രം അനുവദിച്ചിരുന്നു. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിംഗ് സൊസൈറ്റിക്കാണ് ഇതിന്റെ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. എന്നാൽ നാളിതുവരെ ഇത് പ്രവർത്തിക്കാൻ വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല.
ലക്ഷക്കണക്കിന് ഭക്തരാണ് എന്നും ക്ഷേത്രത്തിൽ എത്തുന്നത്. അതീവ സുരക്ഷാ മേഖലയായിട്ട് പോലും സിസിടിവി മോണിറ്ററിംഗിനും മെയിന്റനൻസിനും വേണ്ടി ഇവിടെ ഒരു സംവിധാനവുമില്ല. സിസിടിവി നിരീക്ഷിക്കാൻ സ്ഥിരം സ്റ്റാഫിനെ നിയമിക്കാനും ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല.
സിസിടിവി മോണിട്ടറിങ്ങിന് സ്ഥിരം ഉദ്യോഗസ്ഥരെ നിയമിച്ചാൽ നടക്കുന്ന അഴിമതികൾ പുറംലോകത്ത് എത്തുമെന്ന ഭയമാണ് ദേവസ്വത്തിലെ ഉന്നതരെ ഇതിൽ നിന്ന് പിന്തിരിക്കുന്നത്. അതിനാൽ ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്താതെ സ്വന്തക്കാരെ താത്ക്കാലികമായി നിയമിക്കുന്ന നടപടിയാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ മറവിൽ ദേവസ്വത്തിൽ വൻ അഴിമതികളും ഇവർ നടത്തുന്നു.
തുലാഭാരത്തിൽ പണം വെയ്പ്പിക്കുന്ന ഏർപ്പാടിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇന്നും ക്ഷേത്രത്തിൽ അത് നടക്കുന്നു. ഇത്തരം അഴിമതികൾ തടയാൻ സിസിടിവി വഴി സാധ്യമാണ്. എന്നാൽ അത് നടപ്പിലാക്കാതെ വ്യാപക ക്രമക്കേടാണ് ദേവസ്വം നടത്തുന്നത്. ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോണോ ക്യാമറയോ കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ഇത്തരം രംഗങ്ങൾ ഫോണിലോ മറ്റോ പകർത്താനുമാകില്ല.
ക്ഷേത്രത്തിലെ സ്ഥിരം നിയമനങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ടുനൽകാത്തത് കേരളത്തിലെ ഹൈന്ദവ സമൂഹത്തോട് കാണിക്കുന്ന നീതികേടാണെന്നാണ് ആരോപണം.
Comments