ന്യൂഡൽഹി: കേരളത്തിൽ നടന്ന ആഭിചാര കൊല ദേശീയ തലത്തിലും ശ്രദ്ധ നേടുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. ഇരുകൊലകളും ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ പ്രതികരിച്ചു. കേരളം സാക്ഷരതയിൽ ഒന്നാമതാണ്. അവിടെ ഭൂരിപക്ഷം ആളുകളും വിദ്യാസമ്പന്നരുമാണ്. എന്നിട്ടും ഇത്തരമൊരു കൊലപാതകം കേരളത്തിൽ നടന്നുവെന്നത് നിരാശാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
അന്ധവിശ്വാസം മൂലം ഇത്രയേറെ ഹീനകൃത്യങ്ങൾ നടക്കുന്നുവെന്നത് കേരളീയ സമൂഹം ഗൗരവത്തോടെ നോക്കിക്കാണണമെന്ന് കേരളത്തിലെ വനിതാ കമ്മീഷനും അഭിപ്രായപ്പെട്ടിരുന്നു. അന്ധവിശ്വാസങ്ങൾ എത്രമാത്രം മനുഷ്യരഹിതമായ രീതിയിലേക്ക് ചെന്നെത്തുന്ന എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മനുഷ്യബലികളെന്നും സതീദേവി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ആഭിചാര കൊലയ്‌ക്ക് വിധേയമാക്കാൻ ഏജന്റ് സമീപിച്ചിരുന്നത് ലൈംഗിക തൊഴിലാളികളെയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഏതെല്ലാം സ്ത്രീകളെ സമാന ആവശ്യത്തിനായി ഏജന്റ് സമീപിച്ചുവെന്നതിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ ദമ്പതികളുടെ വീടിന്റെ പരിസരത്ത് നിന്നും ലഭിച്ചതായും പോലീസ് പറഞ്ഞു.
Comments