ന്യൂഡൽഹി: മഹാപ്രളയത്തെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ കൊതുക് മുട്ടയിട്ട് പെരുകുന്നത് പാകിസ്താനിൽ പുതിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതായി ലോകാരോഗ്യ സംഘടന. പാകിസ്താനിൽ മലമ്പനിയും മറ്റ് കൊതുകുജന്യ രോഗങ്ങളും വ്യാപകമായി പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊതുക് നിർമാർജ്ജനത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും കൊതുകുവലകൾ വാങ്ങാനൊരുങ്ങുകയാണ് പാകിസ്താൻ.
ഇന്ത്യയിൽ നിന്നും അറുപത് ലക്ഷം കൊതുകുവലകൾ വാങ്ങാനാണ് പാകിസ്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരമാണ് കൊതുകുവലകൾ വാങ്ങാൻ പാകിസ്താൻ തീരുമാനിച്ചത്. വാഗാ അതിർത്തി വഴി അടുത്ത മാസം ഇവ പാകിസ്താന് കൈമാറാനാണ് സാദ്ധ്യത.
കഴിഞ്ഞ ജൂൺ മാസത്തിൽ ഉണ്ടായ പ്രളയം പാകിസ്താന്റെ ചരിത്രത്തിലെ മഹാപ്രളയം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രളയത്തിൽ 1700 പേർ കൊല്ലപ്പെടുകയും 33 മില്ല്യൺ പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. പാകിസ്താന്റെ ആകെ വിസ്തൃതിയുടെ മൂന്നിലൊരു ഭാഗവും പ്രളയത്തെ തുടർന്ന് വെള്ളത്തിനടിയിലായിരുന്നു.
പ്രളയത്തിന്റെ തുടർച്ച എന്ന നിലയിൽ രണ്ടാം ദുരന്തമായാണ് പാകിസ്താനിൽ മലമ്പനി ആഞ്ഞടിച്ചത്. 2023 ജനുവരിയോടെ പാകിസ്താനിലെ 32 ജില്ലകളിലായി 2.7 മില്ല്യൺ പേർ മലമ്പനി ബാധിതരാകും എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പേരാണ് പാകിസ്താനിൽ ഇതിനോടകം തന്നെ മലമ്പനി ബാധിതരായിരിക്കുന്നത്.
Comments