പത്തനംതിട്ട: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസിലെ പ്രധാന പ്രതി ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് താഴെ രോഷപ്രകടനവുമായി സോഷ്യൽ മീഡിയ. കവിതകൾക്ക് താഴെ ഭഗവൽ സിംഗിനെതിരെ വലിയ ജന രോഷമാണ് ഉയരുന്നത്. നിരവധി പേർ ഇയാളെ അൺഫ്രണ്ട് ചെയ്തിട്ടുമുണ്ട്.
ഹൈകു കവി എന്ന പേരിലാണ് ഭഗവൽ സിംഗ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾക്കടിയിൽ അറിയപ്പെടുന്നത്. ഹൈകു കവിതകളെക്കുറിച്ച് ഫേസ്ബുക്ക് പേജുകളിലൂടെ മറ്റുള്ളവർക്ക് ക്ലാസെടുത്ത് നൽകാറുമുണ്ട്. സജീവ സിപിഎം പ്രവർത്തകനായ ഇയാളുടെ ഫേസ്ബുക്കിൽ രാഷ്‌ട്രീയ പോസ്റ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കാരണത്താൽ ഇടത് അനുഭാവികൾക്കിടയിലും ഭഗവൽ സിംഗ് താരമാണ്.
നിരവധി ഹൈകു കവിതകളാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. ആഭിചാര കൊലയുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ ഭഗവൽ സിംഗിന്റെ സമൂഹമാദ്ധ്യമ ഇടപെടലുകളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് താഴെ കമന്റുകൾ നിറയാൻ ആരംഭിച്ചത്. ഭഗവൽ സിംഗിനെ നിയമത്തിനല്ല മറിച്ച് ശിക്ഷ നടപ്പാക്കാൻ നാട്ടുകാർക്കാണ് വിട്ട് നൽകേണ്ടത് എന്നാണ് പൊതുജനാഭിപ്രായം.
സാഹിത്യരംഗത്തെ പ്രമുഖർ ഉൾപ്പെടെ ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഇതിന് പുറമേ വലിയ പിന്തുണയാണ് ഇയാൾക്ക് സമൂഹമാദ്ധ്യമത്തിൽ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരും ഇയാളെ അൺഫ്രണ്ട് ചെയ്യുകയാണ് .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം വിജയത്തെ അഭിനന്ദിച്ച് ഇയാൾ ഇട്ട പോസ്റ്റിന് താഴെയും കമന്റുകൾ നിറയുകയാണ്. ഇയാളുടെ വീട് ഉൾപ്പെടുന്ന ആറൻമുള മണ്ഡലത്തിൽ വിജയിച്ച വീണ ജോർജിന് അഭിവാദ്യമർപ്പിക്കുന്ന പോസ്റ്റിന് താഴെയും കമന്റുകൾ ഉണ്ട്. സിപിഎമ്മുമായി ബന്ധപ്പെടുത്തിയാണ് കമന്റുകൾ.
Comments