കോഴിക്കോട്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. കോഴിക്കോട് നഗരമദ്ധ്യത്തിലാണ് ലഹരി മരുന്ന് കച്ചവടം. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27), അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരെ ആണ് ആന്റി നർകോടിക് സെൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ആനി ഹാൾ റോഡിന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച എംഡിഎംഎയുമായി പ്രതികളെ പിടികൂടുന്നത്.
നഗരത്തിലെ സ്വകാര്യ ലോഡ്ജുകളിൽ ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിരുന്നു. രാത്രി സമയങ്ങളിൽ ലോഡ്ജുകളിൽ പൊലീസ് പരിശോധന നടക്കവെയാണ് ആനി ഹാൾ റോഡിലെ സ്വകാര്യ ലോഡ്ജിൽ ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചത്. അൽത്താഫിന്റെയും ശില്പയുടെയും പക്കൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇത് തൂക്കുന്നതിനായി ത്രാസും ഇവരുടെ കൈയിൽ ഉണ്ടായിരുന്നു.
പിടിയിലായ മുഹമ്മദ് അൽത്താഫ് മുൻപ് സൗത്ത് ബീച്ച് പരിസരത്ത് അലീഭായ് എന്ന തട്ടുകട നടത്തിയിരുന്നു. ഇവിടെ വരുന്ന യുവാക്കൾക്ക് ഇയാൾ ലഹരി വസ്തുക്കൾ വിൽക്കാറുണ്ട്. തട്ടുകട പൂട്ടിയതോടെ മുഹമ്മദ് അൽത്താഫ് കക്ക വിൽപ്പന ആരംഭിച്ചു. എയർ ഹോസ്റ്റസിന്റെ ഓഫിസിൽ ജോലി ചെയ്ത് വരികയാണ് ശില്പ. സിറ്റി കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ടൗൺ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് ഇവരെ പിടി കൂടിയത്.
Comments