ഏതൊരു പങ്കാളികളും ആഗ്രഹിക്കുന്നത് പോലെ, ഒരുമിച്ച് ജീവിക്കാൻ സാധിക്കാതെ വരികയും തുടർന്ന് ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യമാവുകയും വേണ്ടി വന്ന സ്വവർഗാനുരാഗികളാണ് മലയാളി പെൺകുട്ടികളായ ആദിലയും നൂറയും. കോടതി ഉത്തരവിന് ശേഷം രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ്. ഫാത്തിമ നൂറ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വിവരം പുറത്തുവന്നത്.
ACHIEVMENT UNLOCKED: TOGETHER FOREVER എന്ന തലക്കെട്ടോടെയായിരുന്നു നൂറ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. ലെസ്ബിയൻ ദമ്പതികളായ ഇരുവരും ഇന്നലെയായിരുന്നു വിവാഹിതരായത്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹമെന്നാണ് വിവരം. എന്നാൽ എവിടെ വെച്ചായിരുന്നു വിവാഹമെന്ന കാര്യം വ്യക്തമല്ല.
അതിമനോഹരമായ ലഹംഗയായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. വിവാഹദിനത്തിൽ അണിഞ്ഞ വസ്ത്രവും ആഭരണങ്ങളും പ്രത്യേകം അലങ്കരിച്ച ലെസ്ബിയൻ പ്രതീകമുള്ള കേക്കും ഫോട്ടോഗ്രഫിയുമെല്ലാം തയ്യാറാക്കിയവരുടെ പേരുവിവരങ്ങളും നൂറ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പാണ് ആദില നസ്‌റിനും നൂറ ഫാത്തിമയും കേരളത്തിൽ ചർച്ചയായത്. പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ആദില ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചതോടെ വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിനിയായ നൂറ ഫാത്തിമ കോടതിയിൽ ഹാജരായി. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
സ്വവർഗാനുരാഗികളായിരുന്നതിനാൽ അതിക്രൂരമായ പീഡനങ്ങളായിരുന്നു ആദിലയും നൂറയും വീടുകളിൽ നേരിട്ടിരുന്നത്. എന്നാൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ വന്നതോടെ ഇരുവരുടെയും സ്വപ്‌നം പൂവണിഞ്ഞു.
Comments