പത്തനംതിട്ട: കേരളക്കരയെ ഞെട്ടിച്ചു കൊണ്ടാണ് ഇലന്തൂരിൽ നിന്നുള്ള നരബലിയുടെ വാർത്തകൾ പുറത്ത് വന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അങ്ങേയറ്റം അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ഭഗവൽ സിംഗും ലൈലയും കറിവച്ച് കഴിച്ചു എന്ന വിവരമാണ് പുറത്ത് വരുന്നത്. ചോദ്യം ചെയ്യലിനിടെ ലൈലയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ആഭിചാരത്തിന്റെ ഫലപ്രാപ്തി ലഭിക്കാനും, ആയുസ്സ് വർധിക്കാനും ഇങ്ങനെ ചെയ്യണമെന്നാണ് ഷാഫി പറഞ്ഞതെന്നും ലൈല പറയുന്നു.
എന്നാൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി ഈ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ പരിശോധന ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടത്തിയതിന് ശേഷം മാംസം കറിവച്ചു കഴിച്ചു എന്നാണ് ലൈല പോലീസിനോട് പറഞ്ഞത്. ഷാഫിയുടെ നിർദ്ദേശപ്രകാരമാണ് മൃതദേഹ അവശിഷ്ടങ്ങൾ കറിവച്ചു കഴിച്ചത്. പച്ചമാംസം കഴിക്കണമെന്നാണ് നിർദ്ദേശിച്ചത്. എന്നാൽ പച്ചമാംസം കഴിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഷെെല കറിവച്ച് കഴിക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങളിൽ നിന്നും മാംസം അറുത്തെടുത്തു. പത്മയുടെ മാംസം കറിവച്ച് കഴിക്കാനായി ഉപ്പിട്ട് സൂക്ഷിച്ചുവെന്നും ലെെല പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ പരിശോധന നടത്തുക. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളും ഇവർ പണയപ്പെടുത്തിയെന്നാണ് വിവരം.
ഷാഫിയുടെ ഇടപാടുകളെല്ലാം ദുരൂഹമാണെന്നും പോലീസ് പറയുന്നു. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നം വച്ചിരുന്നത്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫി, റഷീദ് എന്നിങ്ങനെ പല പേരുകളിലായിരുന്നു കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നത്. ഒരു വർഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബസമേതം താമസിച്ചിരുന്നത്. ബസും ജീപ്പും ഉൾപ്പെടെ നാല് വാഹനങ്ങൾ ഇയാൾക്ക് സ്വന്തമായിട്ടുണ്ട്. നാട്ടുകാർക്കുൾപ്പെടെ ഇയാളെ ഭയമായിരുന്നു. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും പോലീസ് പറയുന്നു.
Comments