അവസാന സ്വപ്‌നം ബാക്കിയാക്കിയാണ് ആഭിചാര കൊലപാതകത്തിന് ഇരയായ പത്മ എന്ന മാതാവ് യാത്രയായത്. ‘ നിന്റെ കല്യാണംകൂടി ഒന്ന് നടത്തണം ‘ കഴിഞ്ഞാഴ്ച ഇളയ മകൻ സെൽവരാജിനോട് പത്മ പറഞ്ഞ വാക്കുകളാണ് ഇത്. ടിസിഎസിൽ എൻജിനീയറാണ് പത്മയുടെ മകൻ. കഷ്ടപ്പാടിലും മകനെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിതയായിരുന്നു ആ മാതാവ്.
ഏഴ് മാസം മുൻപാണ് സെൽവന് ജോലി ലഭിച്ചത്. അന്ന് മുതൽ മകനെ വിവാഹം കഴിപ്പിക്കണം, വിവാഹം കാണണം എന്ന ആഗ്രഹത്തിലായിരുന്നു പത്മ. ഇവരുടെ മൂത്തമകൻ സേട്ടു തമിഴ്നാട്ടിലെ ധർമപുരി ഗവ. പോളിടെക്നിക് കോളേജിൽ അധ്യാപകനായി ചേരേണ്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഫിസിക്സ് അധ്യാപകനായാണ് സോട്ടുവിന് പോളിടെക്നിക്കിൽ നിയമനം കിട്ടിയത്. എന്നാൽ ഇതിനിടെയിലാണ് അമ്മയുടെ മരണ വിവരം അറിയുന്നത്.
പത്മയുടെ കൊലപാതക വിവരം ബന്ധുക്കൾക്ക് ആദ്യം വിശ്വസിക്കാനായില്ല. പത്മയുടെ മകൻ സെൽവരാജ്, അനുജത്തി പളനിയമ്മ, ബന്ധുക്കളായ കൃഷ്ണൻ, രാമു, മുനിയപ്പൻ എന്നിവരാണ് വിവരമറിഞ്ഞ് കൊച്ചിയിൽനിന്ന് എത്തിയത്. വളരെ ക്രൂരമായണ് പത്മയെ കൊലപ്പെടുത്തിയിരിക്കുന്നത്. കഴുത്തിൽ കയർ മുറുക്കി, കഴുത്തറുത്തു, സ്വകാര്യ ഭാഗത്ത് കത്തി കയറ്റി , രക്തം ശേഖരിച്ചു. അങ്ങനെ നീളുന്നു ക്രൂരതകൾ.
ജീവിക്കാൻ വേണ്ടി കേരളത്തിൽ എത്തിയ അവർ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തനിക്ക് ഇത്ര പൈശാചികമായ അവസ്ഥ ഉണ്ടാകുമെന്ന്. ലോട്ടറി വിറ്റ് വാടക വീട്ടിൽ തന്റെ ജീവിതം കഴിച്ചുകൂട്ടുമ്പോഴും അവർ മുന്നിൽ കണ്ടത് പ്രാരാബ്ധങ്ങൾ ഒഴിഞ്ഞ ഒരു ജീവിതം ആയിരിക്കാം. അതിനാൽ തന്നെയാകും കൊലപാതകികളുടെ പ്രലോഭനത്തിൽ ആ മാതാവ് വീണു പോയിട്ടുണ്ടാവുക.
Comments