തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഹീനകൃത്യമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന മനുഷ്യക്കുരുതി എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. നരബലി നടത്തിയാൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന പ്രാകൃത ചിന്തയാണ് രണ്ട് സ്ത്രീകളെ കൊന്ന് അവരുടെ മാംസം ഭക്ഷിച്ച പൈശാചികതയ്‌ക്കു കാരണമായത്. ഈ സംഭവം നടന്നത് സാക്ഷര പ്രബുദ്ധ കേരളത്തിലാണെന്ന് ഓർത്തു ലജ്ജിക്കാം. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം ഇന്നും ആ നാണക്കേടിൽ നിന്ന് മുക്തമായിട്ടില്ല എന്ന് കുമ്മനം പറഞ്ഞു.
എന്തു ചൂഷണം നടത്തിയാലും വേണ്ടില്ല, സമ്പത്തുണ്ടാക്കുക എന്ന ചിന്തയാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. അതിന് വളക്കൂറുള്ള ആശയമാണ് കമ്യൂണിസം. കമ്യൂണിസ്റ്റ് ആശയം പ്രബലമായ കേരളത്തിൽ ഇപ്പോഴും ഇങ്ങനെ നടക്കുന്നതിൽ അതിശയിക്കേണ്ടതില്ല. നവോത്ഥാനത്തിന്റെയും പുരോഗമന സാഹിത്യത്തിന്റെയും തലപ്പൊക്കവുമായി നടന്ന വ്യക്തിയാണ് നരബലിയിലൂടെ ധനികനാകാമെന്ന് ധരിച്ചത്. ഇളവൂരിൽ കാരിരുമ്പു ചൂണ്ട പച്ചമാംസത്തിൽ കോർത്തു ചോരത്തുള്ളി ഇറ്റിറ്റു വീണപ്പോഴും പാലാഴിയിൽ അയിത്താചരണമുണ്ടായപ്പോഴും നിശ്ശബ്ദമായിരുന്നതിന്റെ കാരണം മറ്റൊന്നല്ല.
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയുമെല്ലാം അനാചാരങ്ങൾക്കെതിരെ നടത്തിയ പോരാട്ടങ്ങളാണ് കേരളത്തിലെ യഥാർത്ഥ നവോത്ഥാന മുന്നേറ്റം. ഇതിനെ മായ്ച്ച് പുതിയ നവോത്ഥാനവുമായി ഇറങ്ങിയവരുടെ കാലടിപ്പാടുകൾ പിന്തുടർന്ന് ഭഗവൽ സിംഗുമാർ പഠിച്ച നവോത്ഥാനമാണ് അവസാനം നരബലിയിൽ കലാശിച്ചത്. എന്തു ഭക്ഷിക്കണമെന്നത് മൗലികാവകാശമെന്ന അഭിനവ നവോത്ഥാന പാഠമുൾക്കൊണ്ട് മനുഷ്യ മാംസവും കഴിക്കാമെന്ന് സഖാവ് ഭഗവൽ സിംഗ് തെളിയിച്ചു. കുഴിമന്തിക്കെതിരെ പോരാട്ടത്തിനിറങ്ങിയ പ്രഖ്യാപിത സാംസ്കാരിക നായകരൊക്കെ ഇപ്പോൾ എവിടെയാണെന്നും നരമാംസ ഭോജന വിഷയത്തിൽ ആരും പ്രതികരിക്കാനിറങ്ങിയില്ല എന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു.
Comments