കൊല്ലം: കടക്കെണിയിലായ മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനെ ഭാഗ്യദേവത തേടിയെത്തിയത് ലോട്ടറിയുടെ രൂപത്തിൽ. ബാങ്കിലെ ജപ്തി നോട്ടീസ് ലഭിച്ച് എന്ത് ചെയ്യുമെന്നറിയാതെ ഇരുന്നപ്പോഴാണ് കേരള അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചതായി അറിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒരു മണിക്കാണ് യുവാവ് ലോട്ടറി എടുത്തത്. രണ്ടുമണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു.മൂന്നരയോടെ ലോട്ടറി ഫലം പ്രഖ്യാപിച്ചപ്പോഴാണ് ഭാഗ്യദേവത കനിഞ്ഞതറിഞ്ഞത്.
മീൻ വിൽപ്പന കഴിഞ്ഞ് വരുന്ന വഴിയിലാണ് പ്ലാമൂട്ടിൽ ചന്തയിൽ ലോട്ടറി വിൽപ്പന നടത്തുന്ന വൃദ്ധന്റെ കൈയ്യിൽ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തത്. വീട്ടിലെത്തിയപ്പോൾ കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റി വട്ടം ശാഖയുടെ വായ്പ കുടിശ്ശിക നോട്ടീസെത്തി.
വീടുവയ്‌ക്കുന്നതിനായി ബാങ്കിൽ നിന്ന് ഏട്ടു വർഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒൻപതു ലക്ഷത്തിലെത്തിയിരുന്നു.നോട്ടീസ് കൈയിൽ കിട്ടി എന്തു ചെയ്യണമെന്നറിയാതെ കിടക്കുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്. ഇസഡ് 907042 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജീവിതം മാറിമറിഞ്ഞ ദിവസത്തെക്കുറിച്ച് പൂക്കുഞ്ഞ് പറയുന്നു.
70 ലക്ഷമാണ് കേരള അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ എഒ-534881 എന്ന നമ്പരിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ AN 522812 , AO 573849 ,AP 475605 ,AR 583480,AS 537217 , AT 936690 , AU 937380 , AV 212692 ,AW 847250 , AX 750224 , AY 399880 , AZ 532654 എന്നീ നമ്പറുകൾക്കാണ്. 40 രൂപയാണ് ടിക്കറ്റ് വില.















