ലക്‌നൗ: ന്യൂനപക്ഷ സമുദായത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന സർവേ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 6,436 മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി ന്യൂനപക്ഷ ക്ഷേമ മന്ത്രി ധരംപാൽ സിംഗ് അറിയിച്ചു. 5,170 മദ്രസകളിൽ അന്വേഷണം പൂർത്തികരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
അംഗീകാരമില്ലാത്ത മദ്രസകളെ കണ്ടെത്തുന്ന സർവേയുടെ കാലാവധി ഒക്ടോബർ 20 വരെ നീട്ടിയതായും മന്ത്രാലയം പറഞ്ഞു. സർക്കാരിതര സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ച് അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടിയെടുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർവേ വഴി വിദ്യാർത്ഥികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കുമെന്നും തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ മജിസ്‌ട്രേറ്റുമാർ പുറപ്പെടുവിച്ചിട്ടുണ്ട്. സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, ശിക്ഷാ അധികാരികൾ, ന്യൂനപക്ഷവകുപ്പിലെ ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സർവേയ്‌ക്ക് നേതൃത്വം നൽകുന്നത്.
Comments