എറണാകുളം : ആഭിചാര കൊലപാതക കേസ് പ്രതി പീഡിപ്പിച്ചതിൽ രണ്ട് പെൺകുട്ടികളും. ഇലന്തൂരിലേക്ക് രണ്ട് പെൺകുട്ടികളെയും കൊണ്ടുവന്നതായി ഷാഫി കുറ്റസമ്മതം നടത്തിയിരുന്നു . പിന്നാലെയാണ് പീഡന വിവരം പുറത്ത് വന്നത്. കൊച്ചിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
ഇരുവരെയും ഭഗവൽ സിംഗിന്റെ വീട്ടിലാണ് എത്തിച്ചത്. പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം തിരികെ എറണാകുളത്ത് എത്തിച്ചെന്നാണ് ഇയാളുടെ മൊഴി. ഈ പെൺകുട്ടികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കൂടാതെ ഇവരെ എത്തിച്ചതിൽ ആഭിചാര കൊലയ്‌ക്കായാണോ എന്നതും അന്വേഷിക്കും.
ഇതിനിടെ ഷാഫിയുടെ വലയിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്ന വിവരങ്ങൾ മുൻപ് തന്നെ പുറത്ത് വന്നിരുന്നു. നിലവിൽ കേസിലെ മൂന്ന് പ്രതികളെയും കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 12 ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പൂർണമായി അംഗീകരിച്ചുകൊണ്ടായിരുന്നു 12 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും, കൂടുതൽ നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരാൻ ഉണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.22 കാര്യങ്ങൾ സമർത്ഥിച്ചുകൊണ്ടായിരുന്നു പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. ആഭിചാര കൊലയ്‌ക്ക് വേണ്ടി ഷാഫി മറ്റ് ജില്ലകളിൽ നിന്നും സ്ത്രീകളെ എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു പോലീസിന്റെ പ്രധാന ആവശ്യം.
Comments