ന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വനിതാ ഐപിഎല്ലിന് കളമൊരുങ്ങുന്നു. 2023 മാർച്ചിൽ ടൂർണമെന്റ് ആരംഭിക്കുമെന്നാണ് സൂചന. വനിതാ ട്വന്റി 20 ലോകകപ്പിന് ശേഷമായിരിക്കും ടൂർണമെന്റ് ആരംഭിക്കുക.
22 മത്സരങ്ങൾ അടങ്ങുന്ന ടൂർണമെന്റായിരിക്കും ബിസിസിഐ നടത്തുകയെന്നാണ് വിവരം. ഓരോ ടീമിലും 18 കളിക്കാർ വീതം ഉണ്ടാകും. ഒരു പ്ലേയിംഗ് ഇലവനിൽ പരമാവധി 5 വിദേശ താരങ്ങൾക്കാണ് കളിക്കാൻ അവസരം. ഇതിൽ ഒരാൾ ഐസിസി അസോസിയേറ്റ് ടീമിൽ നിന്നും ആയിരിക്കണം.
ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തുന്ന ടീം ഫൈനലിന് നേരിട്ട് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ടീമുകൾ തമ്മിൽ എലിമിനേറ്റർ കളിക്കും. ഇതിൽ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.
പുരുഷ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് ടൂർണമെന്റ് അവസാനിക്കുന്ന തരത്തിലായിരിക്കും സമയക്രമം. മാർച്ചിലാണ് പുരുഷ ഐപിഎൽ ആരംഭിക്കുന്നത്.
രാജ്യത്തെ ആറ് സോണുകളിൽ നിന്നും ടീമുകളെ തിരഞ്ഞെടുക്കാനാണ് ബിസിസിഐയുടെ പദ്ധതി. നോർത്ത് സോണിൽ നിന്നും ധർമ്മശാലയോ ജമ്മുവോ ആസ്ഥാനമായായിരിക്കും ടീം. വെസ്റ്റ് സോണിൽ പൂനെ/ രാജ്കോട്ട്, സെൻട്രൽ സോണിൽ ഇൻഡോർ/ നാഗ്പൂർ/ റായ്പൂർ, ഈസ്റ്റ് സോണിൽ റാഞ്ചി/ കട്ടക്ക്, നോർത്ത് ഈസ്റ്റ് സോണിൽ ഗുവാഹട്ടി എന്നീ നഗരങ്ങളിൽ നിന്നായിരിക്കും ഫ്രാഞ്ചൈസികളെ തിരഞ്ഞെടുക്കുക. സൗത്ത് സോണിൽ വിശാഖപട്ടണത്തിനോ കൊച്ചിക്കോ ആയിരിക്കും സാദ്ധ്യത.















