കന്നുകാലികളുടെ ഏമ്പക്കത്തിന് നികുതി ഏർപ്പെടുത്താനൊരുങ്ങി ന്യൂസിലൻഡ്.വ്യത്യസ്തമായ നികുതി നടപടിയിൽ വാപോളിച്ചിരിക്കുകയാണ് ലോകം. എന്നാൽ പ്രകൃതി സംരക്ഷണത്തിൽ പുത്തൻ കാൽവെയ്പ്പ് നടത്തുകയാണ് രാജ്യം.
കന്നുകാലിയും ആഗോളതാപനവും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ ലേശം സംശയം ആർക്കും ഉദിക്കാം. എന്നാലിത് വാസ്തവത്തിൽ ശരിയാണ്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് കന്നുകാലികൾ. അതിനാൽ കാലാവസ്ഥ വ്യതിയാനം പോലുള്ള ഗുരുതര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് ഏമ്പക്കത്തിന് നികുതി ഏർപ്പെടുത്തുന്നതെന്ന് ന്യൂസിലൻഡ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പശുക്കളുടെ ഏമ്പക്കത്തിലൂടെയും, മൂത്രത്തിലൂടെയും, ചാണകത്തിലൂടെയുമാണ് ഹരിതഗൃഹ വാതകമായ മീഥെയ്ൻ അധികവും പുറന്തള്ളപ്പെടുന്നത്. ഇതിന് നിയന്ത്രണമേർപ്പെടുത്തി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്‌ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്ന ആദ്യ രാജ്യമാണ് ന്യൂസിലൻഡ്. 2050-ഓടെ ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിച്ച് കാർബൺ ന്യൂട്രലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
മലിനീകരണം കുറയ്‌ക്കാനും കാലാവസ്ഥ വ്യതിയാനം നേരിടാനുമുള്ള വേറിട്ട പദ്ധതിയാണെന്ന് പ്രധാനമന്ത്രി ജസീൻഡ ആർഡൻ വ്യക്തമാക്കി. പദ്ധതി സുപ്രധാന ചുവടുവെപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. ഏമ്പക്കത്തിന് ഏർപ്പെടുത്തുന്ന നികുതിയിലൂടെ സമാഹരിക്കുന്ന തുക പുതിയ സാങ്കേതിക വിദ്യകൾ, ഗവേഷണം, കർഷകർക്കുള്ള ധനസഹായങ്ങൾ തുടങ്ങിയവയിലൂടെ കാർഷിക മേഖലയിലേക്ക് തന്നെ തിരിച്ച വിനിയോഗിക്കുമെന്നും ആർഡൻ പറഞ്ഞു.
50 ലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് ഇരട്ടി കന്നുകാലികളാണുള്ളത്. കാർഷിക മേഖലയും കന്നുകാലി വ്യവസായവുമാണ് രാജ്യത്തെ പ്രധാന തൊഴിൽ മേഖലകൾ. ഏമ്പക്കം നിയന്ത്രിച്ച് മീഥെയ്ൻ പുറന്തള്ളുന്നത് 2030-ഓടെ 10ല ശതമാനം കുറയ്‌ക്കാനും 2050-ഓടെ 47 ശതമാനം കുറയ്‌ക്കാനുമാണ് പദ്ധതിയിടുന്നത്.














