തിരുവനന്തപുരം : ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരിച്ച് കെടി ജലീൽ എംഎൽഎ. അർധനഗ്‌നതയും മുക്കാൽ നഗ്‌നതയുമൊക്കെ അനുവദിക്കുന്ന നാട്ടിൽ, മുഖവും മുൻകയ്യും ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും മറക്കാൻ താൽപര്യമുള്ളവരെ അതിനും അനുവദിക്കണമെന്നാണ് ജലീൽ പറയുന്നത്. ഇല്ലെങ്കിൽ അത് അനീതിയാകുമെന്നും എംഎൽഎ അവകാശപ്പെടുന്നു.
കന്യാസ്ത്രീകളായ ടീച്ചർമാർക്ക് ‘ഹിജാബ്’ അനുവദിക്കപ്പെട്ടയിടത്ത് വിദ്യാർത്ഥിനികൾക്ക് സമാന അവകാശം അനുവദിക്കാത്തത് ദുരൂഹമാണ്. കന്യാസ്ത്രീ വേഷത്തിൽ എത്രയോ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിർത്തിട്ടില്ല. ആരും ഇതിനെതിരെ കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തിൽ ഇടപെട്ടിട്ടുമില്ല. ഇത് വളരെ ദുരൂഹമായ കാര്യമാണെന്നാണ് ജലീൽ പറയുന്നത്. ഹിജാബിന്റെ കാര്യത്തിൽ മാത്രം എന്തിനീ കോലാഹലമെന്നും ജലീൽ ചോദിക്കുന്നുണ്ട്.
കോഴിക്കോട്ടെ ഒരു സ്വകാര്യ എയ്ഡഡ് സ്‌കൂളിൽ ഹിജാബ് ധരിച്ച് വരുന്നതിനെ അധികൃതർ വിലക്കിയത് സത്യമാണെങ്കിൽ അതു തികഞ്ഞ അന്യായമാണ്. അതിനെതിരെ പ്രതികരിക്കേണ്ടത് ആ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ്. മുല മറക്കാനുള്ള പോരാട്ടം നടന്ന നാട്ടിൽ തലമറക്കാനുള്ള പോരാട്ടത്തിന് ഒരുപറ്റം സ്ത്രീകൾക്ക് ഇറങ്ങിത്തിരിക്കേണ്ടി വരുന്നത് ലജ്ജാകരമാണെന്നും എംഎൽഎ പറഞ്ഞു.
Comments