തിരുവനന്തപുരം : പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി ഒക്ടോബർ 20 നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി കത്ത് നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയാണ് കത്ത് നൽകിയിരിക്കുന്നത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
ഒരു പൊതുപ്രവർത്തകന്റെ പേരിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നത്.അതിനാൽ പ്രസ്തുത വിഷയത്തിലുള്ള എൽദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നൽകണം .അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നുമാണ് കത്തിൽ ഉള്ളത്.
എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എൽദോസിൽ നിന്നുണ്ടായത്. ആരോപണം ശരിയാണോ തെറ്റാണോ എന്ന് അന്വേഷണം നടക്കുകയാണ് എന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
ഇതിനിടെ കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തി എംഎൽഎ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. കേസിൽ നിങ്ങൾ അനുഭവിക്കുമെന്നും താൻ അതിജീവിക്കും എന്നുമായിരുന്നു സന്ദേശം. ഒളിവിലിരുന്ന് ഇന്നലെ പുലർച്ചെ 2.10 നാണ് എംഎൽഎ ഭീഷണി സന്ദേശം അയച്ചത്. അതേസമയം ഒളിവിൽ പോയ എംഎൽഎ ഫേസ്ബുക്കിലും ,വാട്‌സ്ആപ്പിലും എല്ലാം സജീവമായിട്ടും പോലീസിന് പിടിക്കാൻ സാധിക്കാത്തതിൽ വലിയ തോതിലുളള ആക്ഷേപമാണ് ഉയരുന്നത്.
Comments