ബേൺ: രാജ്യത്ത് ബുർഖ നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി പുതിയ നിയമം കൊണ്ടുവന്ന് സിറ്റ്‌സർലൻഡ് സർക്കാർ. പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്നത് നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് 1000 ഡോളർ(83,000 ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കാമെന്നാണ് സ്വിസ് പാർലമെന്റിന്റെ കരട് നിയമത്തിൽ വ്യക്തമാക്കുന്നത്.
പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്നത് നിരോധിക്കാനുള്ള നിർദ്ദേശം കഴിഞ്ഞ വർഷം നടത്തിയ ഹിതപരിശോധനയിലൂടെയാണ് പാസാക്കിയത്. വലതുപക്ഷ സ്വിസ് പീപ്പിൾസ് പാർട്ടിയായിരുന്നു നിരോധന നിയമം കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത്.
സ്വതന്ത്രരായ ആളുകൾ അവരുടെ മുഖം കാണിക്കുന്നു’ എന്നും ‘ബുർഖയും നിഖാബും സാധാരണ വസ്ത്രങ്ങളല്ല’ എന്നും ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധന നടത്തിയത്. പകുതിയിലധികം പേർ മുഖം മറയ്‌ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിരോധനത്തെ അംഗീകരിച്ചു.
ചർച്ചകൾക്കൊടുവിൽ നിയമലംഘകർക്ക് 10,000 ഡോളർ വരെ പിഴ ചുമത്താനും ക്രിമിനൽ കുറ്റമാക്കാനുമുള്ള ആവശ്യം പുന:പരിശോധിച്ചു. പിന്നാലെ 1000 ഡോളർ വരെ പിഴ ചുമത്താമെന്ന നിയമത്തിലേക്ക് മന്ത്രിസഭ എത്തുകയായിരുന്നു.
അക്രമാസക്തരായ പ്രതിഷേധക്കാർ മുഖംമൂടി ധരിക്കുന്നത് തടയാനും, സുരക്ഷയ്‌ക്കും വേണ്ടിയാണ് നിയമമെന്ന് സ്വിസ് ഗവൺമെന്റ് പറയുന്നു. രാജ്യത്ത് സമാധാനവും സുരക്ഷയും നിലനിർത്താൻ പൊതു സ്ഥലത്ത് മുഖം മൂടുന്നത് നിരോധിച്ചിരിക്കുന്നുവെന്നാണ് സർക്കാർ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്
Comments