ബ്രസീലിയ: ഐഫോണുകൾക്കൊപ്പം ചാർജർ നൽകാത്ത ആപ്പിളിന് പിഴ ചുമത്തി ബ്രസീൽ കോടതി. ഏകദേശം 150 കോടിരൂപയോളമാണ് ആപ്പിളിന് പിഴ ചുമത്തിയിരിക്കുന്നത്. 2020 മുതലാണ് ആപ്പിൾ ഐഫോണുകളുടെ റീട്ടെയിൽ ബോക്‌സുകളിൽ നിന്ന് ബാറ്ററി ചാർജറുകൾ എടുത്ത് മാറ്റിയത്.
ഇതിനെതിരായ ഹർജി പരിഗണിച്ചാണ് ബ്രസീൽ കോടതി ആപ്പിളിന് 19 മില്യൺ ഡോളർ പിഴ ചുമത്തിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷത്തിന്റെ പേരിലാണ് ആപ്പിൾ റീട്ടെയിൽ ബോക്‌സുകളിൽ ചാർജർ നൽകാത്ത രീതി ആരംഭിച്ചത്. കമ്പനി ഇത് ചൂണ്ടിക്കാട്ടി കോടതിയിൽ വാദിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല.
തങ്ങളുടെ മിക്കവാറും ഉപയോക്താക്കളും നിലവിൽ ഐഫോണുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും എന്നും അതുകൊണ്ട് തന്നെ അവരുടെ പക്കൽ ചാർജർ ഉണ്ടായിരിക്കുമെന്നും ആപ്പിൾ വാദിച്ചു. പുതുതായി ഐഫോണുകൾ വാങ്ങുന്ന ആളുകൾക്ക് പ്രത്യേകമായി ചാർജർ വാങ്ങാൻ സാധിക്കുമെന്നും കമ്പനി വാദിച്ചു.
രാജ്യത്ത് വിൽക്കുന്ന പുതിയ ഐഫോണുകളിൽ ബാറ്ററി ചാർജറുകൾ ഉൾപ്പെടുത്താത്ത നടപടിക്കുള്ള ശിക്ഷ എന്ന നിലയിലാണ് ബ്രസീലിയൻ കോടതി ആപ്പിൾ ഇൻകോർപ്പറേറ്റഡിന് 100 ദശലക്ഷം ബ്രസീലിയൻ റിയാൽ (19 ദശലക്ഷം ഡോളർ) പിഴ ചുമത്തിയിരിക്കുന്നത്. ഇനിയും ചാർജറുകൾ ഇല്ലാതെ റീട്ടെയിൽ ബോക്‌സ് വിൽപ്പനയ്‌ക്ക് എത്തിച്ചാൽ പിഴ വർദ്ധിപ്പിക്കുമെന്ന് കോടതി ആപ്പിളിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
റീട്ടെയിൽ പാക്കേജിങ്ങിൽ ബാറ്ററി ചാർജർ ഇല്ലാതെ വന്ന ആദ്യ മോഡലാണ് ആപ്പിൾ ഐഫോൺ 12. ഇത് പുറത്തിറങ്ങിയതോടെ നിരവധി ആളുകൾ പരാതിയും പ്രതിഷേധവും അറിയിച്ചിരുന്നു.
Comments