എല്ലാ വർഷവും ഒക്ടോബർ 17, ലോക ട്രോമ ദിനമായി ആചരിക്കുന്നു. ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒരു ജീവൻ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെയും, ട്രോമ മരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നിർണായക നടപടികൾ തയ്യാറാക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ലോക ട്രോമ ദിനം ഓർമിപ്പിക്കുന്നു. വർധിക്കുന്ന അപകടനിരക്കും, അവയെ തുടർന്നുണ്ടാകുന്ന മരണങ്ങളും, പരുക്കുകളും, വൈകല്യങ്ങളും അവ തടയേണ്ടതിന്റെ ആവശ്യകതയും ഈ ദിവസം ഉയർത്തി കാട്ടുന്നു. ട്രോമയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ട്രോമാറ്റിക് സംഭവങ്ങളും മരണങ്ങളും അഭിസംബോധന ചെയ്യുന്നതിനുള്ള വഴികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും കൂടിയുള്ളതാണ് ഈ ദിനം.
2011 ന്യൂഡൽഹിയിലാണ് ലോക ട്രോമ ദിനത്തിന്റെ തുടക്കം. രാജ്യത്ത് റോഡപകടങ്ങൾ മൂലമുണ്ടാകുന്ന ഉയർന്ന മരണനിരക്കിന്റെയും പരുക്കുകളുടെയും ഫലമാണിത്. ഓരോ ദിവസവും 400-ലധികം ആളുകൾക്ക് ട്രോമയിൽ ജീവൻ നഷ്ടപ്പെടുന്നു. 2022ലെ ലോക ട്രോമ ദിനത്തിന്റെ തീം ‘അത്യാഹിത സന്ദർഭങ്ങളിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക എന്നത്, രോഗിയെ സഹായിക്കാനുള്ള നല്ല അവസരമാണ്.’ ഒരു ജീവൻ രക്ഷിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു. ശരീരത്തിനുണ്ടാകുന്ന പരുക്കിനെയാണ് ട്രോമ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. റോഡപകടങ്ങൾ, വീഴ്ചകൾ, പൊള്ളൽ, വ്യാവസായിക അപകടങ്ങൾ, അക്രമത്തിലൂടെ ഒരാൾക്ക് പരുക്കേൽക്കുക തുടങ്ങി ട്രോമയുടെ കാരണങ്ങൾ വ്യത്യാസപ്പെടാം. ഏതെങ്കിലും കാരണത്താലുള്ള ട്രോമാറ്റിക് പരുക്കുകൾ താൽക്കാലികമോ സ്ഥിരമോ ആയ വൈകല്യത്തിലേക്ക് നയിച്ചേക്കാം.
ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 20-30 ദശലക്ഷം അത്യാഹിത വിഭാഗത്തിലെത്തുന്ന കേസുകൾ ട്രോമാറ്റിക് പരുക്ക് കാരണമാണ്. ഓരോ വർഷവും ഏകദേശം 3-5 ദശലക്ഷം ആളുകൾ പരുക്കിനെ തുടർന്ന് മരിക്കുന്നു. 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മരണകാരണമായി റോഡപകടങ്ങൾ മാറുമെന്ന് പ്രവചിക്കപ്പെടുന്നു. കുട്ടികളിലും 46 വയസ്സിന് താഴെയുള്ള മുതിർന്നവരിലും മരണത്തിന്റെ പ്രധാന കാരണമായി ട്രോമ തുടരുന്നു. അങ്ങനെ കണക്കാക്കിയാൽ തന്നെ ഈ പ്രായത്തിലുള്ള എല്ലാ മരണങ്ങളുടെയും പകുതിയോളം വരും.
മരണനിരക്ക് കുറയ്‌ക്കുന്നതിന്, ട്രോമ അനുഭവിച്ച ആളുകൾക്ക് ട്രോമയെക്കുറിച്ചും പ്രാഥമിക പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം നൽകേണ്ടത് പ്രധാനമാണ്. ട്രോമ സംഭവിച്ചതിന് ശേഷമുള്ള ഫലപ്രദമായ ഇടപെടലിലൂടെ റോഡിലെ മരണങ്ങളിൽ 50 ശതമാനമെങ്കിലും തടയാമായിരുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, അതായത്
- അടിയന്തര പ്രീ-ഹോസ്പിറ്റൽ കെയർ
- അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മതിയായ അറിവ്. (വ്യക്തികളുടെ പരിശീലനം)
- അത്തരം രോഗികളെ എത്തിക്കുന്നത് മതിയായ പരിശീലനം ലഭിച്ച വ്യക്തികളോട് കൂടിയ ആംബുലൻസുകൾ സജ്ജീകരിച്ചിക്കുക
ട്രോമ ഒഴിവാക്കാൻ എല്ലാവരും ഓർമ്മിക്കേണ്ട ചില പോയിന്റുകൾ:
- വാഹനമോടിക്കുമ്പോൾ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുക
- ബൈക്ക് / സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക
- ഫോർ വീലർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക
- ദീർഘദൂരം വാഹനമോടിക്കുമ്പോൾ ക്ഷീണം ഒഴിവാക്കാൻ ചെറിയ ഇടവേളകൾ എടുക്കുക.
- വീട്ടിൽ/വാഹനത്തിൽ ഒരു പ്രഥമശുശ്രൂഷ സുരക്ഷാ കിറ്റ് സൂക്ഷിക്കുക
- പരുക്കേൽക്കുന്ന സന്ദർഭങ്ങളിൽ നിങ്ങളെയും മറ്റുള്ളവരെയും സഹായിക്കാൻ ചില അടിസ്ഥാന ലൈഫ് സപ്പോർട്ട് നടപടിക്രമങ്ങൾ പഠിക്കുക.
- വീട്ടിൽ കുട്ടികളും മുതിർന്നവരും വീഴാതിരിക്കാൻ ശ്രദ്ധിക്കുക.
- മൂർച്ചയുള്ള വസ്തുക്കൾ, വയറുകൾ, ഫ്ലോർ ക്ലീനർ, ബാത്ത്റൂം ക്ലീനർ, മരുന്നുകൾ മുതലായവ ഉൾപ്പെടുന്ന ഹാനികരമായ ദ്രാവകങ്ങൾ കുട്ടികളുടെ അടുത്ത് നിന്ന് മാറ്റി സൂക്ഷിക്കുക.
ആദ്യ മണിക്കൂർ – നിർണായക സമയം
ഒരു ട്രോമയ്‌ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട സമയം ആദ്യ മണിക്കൂറാണ്, ഇത് എമർജൻസി ഫിസിഷ്യൻമാർക്കിടയിൽ ‘ഗോൾഡൻ ഹവർ’ എന്നും അറിയപ്പെടുന്നു. ട്രോമയെ തുടർന്നുള്ള മരണത്തിന്റെ പ്രധാന കാരണം എയർവേ ഒബ്സ്ട്രക്ഷൻ, മുറിവുകളിൽ നിന്നുള്ള രക്തനഷ്ടം, നട്ടെല്ലിന് പരുക്കുകൾ എന്നിവയാണ്. രോഗിയുടെ എയർവേ സംരക്ഷിക്കുക, രോഗിയുടെ നട്ടെല്ല് ഉറപ്പിക്കുക, ഏതെങ്കിലും പ്രധാന രക്തസ്രാവമുള്ള സ്ഥലത്ത് സമ്മർദ്ദം ചെലുത്തുക എന്നിവയാണ് അപകടസ്ഥലത്ത് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ട്രോമയുടെ ആദ്യ മണിക്കൂറിൽ രോഗിക്ക് ശരിയായ പരിചരണം നൽകിയാൽ, അത് അവന്റെ/അവളുടെ അതിജീവന സാധ്യത വർധിപ്പിക്കും.
ഇരയുടെ എയർവേ സംരക്ഷിക്കുക, എയർവേയിലെ ഏതെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ നീക്കം ചെയ്യുക, രോഗിക്ക് പൾസ് ഇല്ലെങ്കിൽ സിപിആർ (കാർഡിയോപൾമണറി റെസസിറ്റേഷൻ) ആരംഭിക്കുക, എന്നിവ ഗുരുതരമായി പരുക്കേറ്റ ഇരകളുടെ അതിജീവന സാധ്യത വർധിപ്പിക്കും. ഇന്ത്യയിൽ, ഇത്തരമൊരു സാഹചര്യം നേരിടുമ്പോൾ എന്തുചെയ്യണമെന്ന് ആളുകൾക്ക് അറിയില്ല. ജീവൻ രക്ഷയ്‌ക്ക് പ്രാഥമികമായി ചെയ്യേണ്ടതിനെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലുമുള്ള ശരിയായ പരിശീലനത്തിന്റെ അഭാവം ഒരു പ്രധാന ഘടകമാണ്. ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ യുവതലമുറയെ പരിശീലിപ്പിക്കുന്നതിൽ സ്ഥാപനങ്ങളും ആശുപത്രികളും മുൻകൈയെടുത്താൽ മാത്രമേ ഇത് കുറയ്‌ക്കാൻ കഴിയൂ.
ട്രോമ മൂലം പരിക്കുകൾ ഉണ്ടാകാം, ധാരാളമായി രക്തസ്രാവമുണ്ടാകാം, രക്തനഷ്ടം മരണനിരക്ക് വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. മുറിവിൽ നേരിട്ട് സമ്മർദം ചെലുത്തി രക്തനഷ്ടം തടയുന്നത് വളരെ പ്രധാനമാണ്.
ട്രോമ മൂലമുള്ള മരണനിരക്കിനും ആജീവനാന്ത വൈകല്യത്തിനുമുള്ള മറ്റൊരു പ്രധാന കാരണം, ട്രോമ മൂലം നട്ടെല്ലിന് കേടുപാടുകൾ സംഭവിക്കുന്നതും ട്രോമ ഇരയായവരെ തെറ്റായി കൈകാര്യം ചെയ്യുന്നതുമാണ്. ഒരു ഇരയെ ട്രോമ സംഭവിച്ച സ്ഥലത്ത് നിന്ന് വലിച്ചിഴക്കുകയോ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ചെയ്യരുത്. കഴുത്ത് മുതൽ ഇടുപ്പ് വരെ അവരുടെ നട്ടെല്ലിന് പരമാവധി പരിചരണം നൽകണം. ഇരകളുടെ തലയും നട്ടെല്ലും നേരെയായിരിക്കുന്നതിന് പ്രാധാന്യം നൽകണം. ആവശ്യമെങ്കിൽ കഴുത്തിന്റെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കാൻ തല പിടിച്ചിരിക്കുക.
ഇരയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കേണ്ടതും പ്രധാനമാണ്. ഇരയെ മെച്ചപ്പെട്ട ചികിത്സയ്‌ക്കായി മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രാഥമിക ശ്രൂശ്രൂഷകൾക്കു വേണ്ടി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എപ്പോഴും ഓർക്കുക. ആരോഗ്യ വിദഗ്ധനുള്ള ഒരു നൂതന ആംബുലൻസ് സൗകര്യം ലഭ്യമാണെങ്കിൽ ഉടൻ അവരുടെ സഹായം തേടുക.
നിർഭാഗ്യവശാൽ, നമ്മുടെ രാജ്യത്ത് വികസിതമായ മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ സംവിധാനമുണ്ടായിട്ടും, ട്രോമ നേരിടുന്ന രോഗിക്ക് പ്രാഥമിക പരിചരണവും ശ്രദ്ധയും നൽകുന്നതിൽ കാലതാമസം നേരിടുന്നതിനാൽ, ദിനംപ്രതി നൂറുകണക്കിന് ജീവനുകൾ റോഡിൽ നഷ്ടപ്പെടുന്നു. പ്രഥമശുശ്രൂഷയ്‌ക്കായി എല്ലാവരേയും പരിശീലിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലേക്ക് ഇത് നമ്മളെ എത്തിക്കുന്നു. അതിലൂടെ ട്രോമ മൂലം മുറിവേറ്റ ഒരു വ്യക്തിയെ രക്ഷിക്കുന്നതിൽ നമുക്കോരോരുത്തർക്കും പങ്ക് വഹിക്കാനാകും.
അത്തരമൊരു സാഹചര്യം നേരിടുമ്പോൾ, ശാന്തമായിരിക്കാനും എന്തുചെയ്യണമെന്ന് ചിന്തിക്കാനും പ്രയാസമാണ്. എന്നാൽ എപ്പോഴും ഓർക്കുക, നിങ്ങൾ ഓരോരുത്തരും ഹീറോകളാണ്. ശാന്തതയോടെയും വിവേകത്തോടെയും പ്രവർത്തിക്കുന്നത് ഒരു ജീവൻ രക്ഷിക്കും.
ഡോ. ഷമീം കെ. യു
കൺസൾട്ടന്റ് ആൻഡ്
കോർഡിനേറ്റർ
എമർജൻസി മെഡിസിൻ
കിംസ് ഹെൽത്ത്
തിരുവനന്തപുരം
Comments