തിരുവനന്തപുരം: രാമായണത്തെക്കുറിച്ചും കേരളത്തിന്റെ സാമൂഹ്യ ഘടനയെക്കുറിച്ചും അറിയാതെ കെപിസിസി പ്രസിഡന്റ് വിഡ്ഢിത്തങ്ങളാണ് വിളിച്ചുപറയുന്നതെന്ന് കുമ്മനം രാജശേഖരൻ. മലയാളികളെല്ലാം ഭാവഭേദ വ്യത്യാസമില്ലാതെ ഇടകലർന്ന് ജീവിക്കുന്നവരാണ്. വ്യത്യസ്തമായ ആചാരങ്ങളും വലിപ്പ ചെറുപ്പ വ്യത്യാസങ്ങളും ഉണ്ടെങ്കിലും കേരളീയർ ഇടകലർന്ന് ജീവിക്കുന്നവരാണ്. വൈവിധ്യമാർന്ന കേരളത്തെ വേണ്ടവിധം നോക്കികാണാൻ കഴിയാത്ത കെപിസിസി പ്രസിഡന്റ് വിളിച്ചുപറയുന്നതെല്ലാം വിഡ്ഢിത്തമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
മലബാറെന്നും കൊച്ചിയെന്നും തിരുവിതാംകൂറെന്നും വിവിധ കംപാർട്ട്‌മെന്റുകളായി തിരിച്ച് സംസ്ഥാനത്ത് വിഘടനാവാദം ഉയർത്തുകയാണ് സുധാകരൻ. ഭീരുത്വവും കഴിവും ധീരതയുമൊന്നും ഏതെങ്കിലുമൊരു പ്രത്യേക ദേശത്തെ മാത്രം കണക്കാക്കി നിർണയിക്കേണ്ടതല്ല. ഇവിടെ കേരളീയർക്കിടയിൽ പ്രാദേശികമായ ചേരിതിരിവുണ്ടാക്കി, തരംതാണ രാഷ്‌ട്രീയ വീക്ഷണം വെച്ചുപുലർത്തുന്ന സുധാകരന്റെ സമീപനം കേരളത്തിന്റെ തനിമയെ പോലും ബാധിക്കുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.
രാമായണത്തെക്കുറിച്ചുള്ള സുധാകരന്റെ കാഴ്ചപ്പാട് അങ്ങേയറ്റം പരിഹാസ്യമാണ്. എന്നും എപ്പോഴും സീതാദേവിയുടെ കാവലാളായി നിന്നയാളാണ് ലക്ഷ്മണനെന്ന് രാമായണം പരിശോധിച്ചാൽ അറിയാം. ലക്ഷ്മണനെക്കുറിച്ച് തീർത്തും വികലമായ കാഴ്ചപ്പാട് വെച്ചുപുലർത്താൻ സുധാകരൻ തുനിഞ്ഞത് അപലപനീയമാണ്. ലക്ഷ്മണനെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ അടക്കമുള്ള കേരളത്തിൽ വിശ്വാസികളെ വെല്ലുവിളിക്കുന്ന പരാമർശമാണ് സുധാകരൻ നടത്തിയതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
Comments