തിരുവനന്തപുരം : കേരള ട്രാൻസ്ജെൻഡർ കലോത്സവ വേദിയിൽ മത്സരാർത്ഥികളുടെ പ്രതിഷേധം. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിലാണ് പ്രതിഷേധവുമായി മത്സരാർത്ഥികൾ രംഗത്തെത്തിയത്. മത്സരം നടക്കവേ ജഡ്ജിമാർ ഫോൺ ഉപയോഗിച്ചു. വിവേചന പരമായാണ് അവർ പെരുമാറിയത് തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇതിന് പുറമെ സമ്മാനദാന ചടങ്ങും മത്സരാർത്ഥികൾ ബഹിഷ്ക്കരിച്ചു.
വിധി നിർണ്ണയം നടത്തിയത് മൊബൈലിൽ നോക്കിയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഇനി കലോത്സവം വേണ്ടെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നീതി പൂർവ്വമായല്ല ജഡ്ജിമാരും , സംഘാടകരും പെരുമാറിയതെന്നും അവർ പറഞ്ഞു. കലോത്സവം സമാപിക്കുന്നതിന് തൊട്ട് മുൻപാണ് വിധി പ്രസ്താവനയിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ വേദിക്ക് മുന്നിൽ എത്തിയത്.
ട്രാൻസ്ജെൻഡറുകൾക്ക് വേണ്ടി നടത്തുന്ന കലോത്സവത്തിൽ സാമൂഹ്യ നീതി വകുപ്പിന് എവിടെയാണ് നീതിയുള്ളത്. കോഴ വാങ്ങി വിധി പ്രസ്താവിക്കുന്ന ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ തങ്ങൾക്ക് താൽപര്യം ഇല്ല. തങ്ങളുടെ കഴിവുകളെ പ്രേത്സാഹിപ്പിക്കുന്നതിന് വേണ്ടിയല്ല ഈ കലോത്സവം നടത്തുന്നത്. തങ്ങളെ തമ്മിലടിപ്പിക്കുന്നതിന് വേണ്ടിയാണ്. സെമി ക്ലാസിക്കൽ വിഭാഗത്തിൽ സിനിമാറ്റിക് ഡാൻസിന് ഒന്നാം സമ്മാനം നൽകിയെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Comments