ദുബായ്: 2023 മുതൽ ദുബായിലെ 11 പുതിയ റസിഡൻഷ്യൽ ഏരിയകളിൽ ഇ-സ്‌കൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇതോടെ, ഇ-സ്‌കൂട്ടറുകൾക്ക് അനുമതിയുള്ള സ്ഥലങ്ങളുടെ എണ്ണം 21 ആയി ഉയരും.
അടുത്ത വർഷം മുതൽ ദുബായിലെ 11 പുതിയ റസിഡൻഷ്യൽ ഏരിയകളിൽ കൂടി ഇ-സ്‌കൂട്ടറുകൾക്കായി പുതിയ ട്രാക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. ബൈക്കുകൾക്കും ഇ-സ്‌കൂട്ടറുകൾക്കും പങ്കിട്ട റൂട്ടുകൾക്കായി സമർപ്പിച്ചിരിക്കുന്ന ട്രാക്കുകളുടെ ആകെ നീളം 185 കിലോമീറ്ററിൽ നിന്ന് 390 കിലോമീറ്ററായി ഉയരുകയും ചെയ്യും. അൽ തവാർ 1, അൽ തവാർ 2, ഉമ്മു സുഖീം 3, തുടങ്ങിയവിടങ്ങളിലാണ് പുതിയ ട്രാക്ക്. 10 പബ്ലിക് ട്രാൻസ്‌പോർട് സ്റ്റേഷനുകൾ, പൊതു പാർക്കുകൾ, വാണിജ്യ ഔട്ട്‌ലെറ്റുകൾ എന്നിവ പോലുള്ള 18 പ്രമുഖ സ്ഥലങ്ങളെ ഈ ട്രാക്കുകൾ ബന്ധിപ്പിക്കുന്നു. അവ 1,14,000 താമസക്കാർക്ക് അധിക സേവനം നൽകും, കൂടാതെ, സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യും.
ട്രാഫിക് സുരക്ഷയുടെ രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി ട്രാക്കുകളുടെ നിർമാണം ആ മേഖലകളിൽ പുരോഗമിക്കുകയാണെന്ന് ആർടിഎ ചെയർമാൻ വ്യക്തമാക്കി,. ഗ്രൗണ്ട് മാർക്കിങ്, ദിശാസൂചനകൾ, റൈഡർമാരുടെ സുരക്ഷയ്‌ക്കായി വേഗപരിധി മണിക്കൂറിൽ 40ൽ നിന്ന് 30 കിലോമീറ്ററായി താഴ്‌ത്തി. ആന്തരിക റോഡുകളെ സുരക്ഷിത മേഖലകളാക്കി മാറ്റുന്നത് ഉൾപ്പെടുടെ വികസനപ്രവർത്തനങ്ങളും നിലവിൽ ആ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. സുരക്ഷ, ട്രാഫിക് , അടിസ്ഥാന സൗകര്യങ്ങൾ, ജനസാന്ദ്രത, മെട്രോ, പബ്ലിക് ട്രാൻസ്‌പോർട് സ്റ്റേഷനുകളുടെ സാമീപ്യം എന്നിവ കണക്കിലെടുത്ത് ദുബായിലെ വിവിധ ഡിസ്ട്രിക്ടുകളുടെ സാങ്കേതിക പഠനങ്ങളും ഡാറ്റ വിശകലനവും അടിസ്ഥാനമാക്കിയാണ് പുതിയ മേഖലകൾ ചേർത്തത്.
സൈഹ് അസ്സലാമിലെയും അൽ ഖുദ്രയിലെയും സൈക്ലിങ് ട്രാക്കുകൾ ഒഴികെ ഖിസൈസ്, മൻഖൂൽ, കരാമ എന്നിവിടങ്ങളിലെ പ്രത്യേക സോണുകൾക്കുള്ളിലെ സുരക്ഷിതമായ റോഡുകളും ട്രാക്കുകളും ഇത് ഉൾക്കൊള്ളുന്നു. ദുബായിലെങ്ങുമുള്ള ബൈക്കുകൾക്കും ഇ-സ്‌കൂട്ടറുകൾക്കുമായി തയ്യാറാക്കിയ 185 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കുകൾക്ക് പുറമേയാണിത്.







