ബ്രിസ്‌ബെയ്ൻ: ലോകകപ്പ് ടി20 ക്രിക്കറ്റ് സന്നാഹമത്സരങ്ങളിലെ അട്ടിമറികൾ തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനും ബംഗ്ലാദേശിനുമാണ് അടിതെറ്റിയത്. ഇന്ത്യയ്‌ക്കെ തിരെ പരമ്പര തോറ്റ ദക്ഷിണാഫ്രിക്കൻ നിര കരുത്തരായ ന്യൂസിലാന്റിനെ തകർത്ത് ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്.
പാകിസ്താനെ ആറു വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്. 19 ഓവറായി ചുരുക്കിയ മത്സരത്തിൽ 8 വിക്കറ്റിന് 160 റൺസാണ് പാകിസ്താന് എടുക്കാനായത്. 15-ാം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഷഹ്ബാദ് ഖാനെ നായകനാക്കി ഇറങ്ങിയ പാകിസ്താനിൽ പ്രമുഖ താരങ്ങളാരും കളിച്ചിരുന്നില്ല. ഓപ്പണർ ഷാൻ(39), ഇഫ്തിക്കർ ഖാൻ(22), മുഹമ്മദ് ഖാൻ(26) എന്നിവരാണ് ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി 2 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, സ്‌റ്റോക്‌സ്, സാം കറൻ, ക്രിസ് ജോർദ്ദാൻ, ലിവിംഗ് സ്‌റ്റോൺ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ഓപ്പണർമാരെ പെട്ടന്ന് നഷ്ടപ്പെട്ടിട്ടും മധ്യനിരയുടെ സ്ഥിരതയാർന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ അനായാസ ജയത്തിലേയ്‌ക്ക് എത്തിച്ചത്. സ്റ്റോക്‌സ്(36), ലിവിംഗ്‌സ്റ്റൺ(28), ഹാരീ ബ്രൂക്‌സ്(45 നോട്ടൗട്ട്), സാം കറൻ(33 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്.
കിവീസിനെ 98 റൺസിന് പുറത്താക്കിയ പ്രോട്ടിയാസ് 12 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 100 റൺസു നേടി ജയം ആഘോഷിച്ചു. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ കേശവ് മഹാരാജാണ് ന്യൂസിലാന്റിനെ തകർത്തത്. ഓപ്പൺ ഗുപ്റ്റിലിനേയും മദ്ധ്യനിരയിൽ സാന്റ്‌നറിനേയും ബ്രേസ് വെല്ലിനേയും വീഴ്‌ത്തിയാണ് ദക്ഷിണാഫ്രിക്ക പിടിമുറുക്കിയത്. പാർണൽ മുൻനിരയിൽ നായകൻ കെയിൻ വില്യംസിനേയും ഓപ്പണർ ഫിൻ അലനേയും പവലിയനിലെത്തിച്ചു. മധ്യനിരയിലെ രണ്ടു വിക്കറ്റുകൾ ഷംസിയും വീഴ്‌ത്തി. മർക്കറാമും ജെൻസണും റബാഡയും ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ റിലേ റോസോ 54 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ റീസ 27ന് പുറത്തായപ്പോൾ മർക്കറാം 16 റൺസുമായി റോസോവിന് പിന്തുണ നൽകി ടീമിനെ വിജയത്തിലേയ്‌ക്ക് എത്തിച്ചു.
രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 62 റൺസിനാണ് അഫ്ഗാൻ തകർത്തുവിട്ടത്. 7 ന് 160 റൺസ് എടുത്ത അഫ്ഗാൻ നിരയ്‌ക്കെതിരെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 98 റൺസ് എടുക്കാനെ ഏഷ്യൻ കടുവകൾക്ക് സാധിച്ചുള്ളു. അഫ്ഗാന് വേണ്ടി ഇബ്രാഹിം സർദാൻ 46 റൺസും നായകൻ മുഹമ്മദ് നബി 41 റൺസും നേടി ഇന്നിംഗ്‌സിന് കരുത്തേകി. ബംഗ്ലാദേശിനായി താസ്‌കിൻ അഹമ്മദ് മൂന്ന് വിക്കറ്റും ഹസൻ മുഹമ്മദും ഷാഖ്വിബ് അൽ ഹസൻ എന്നിവർ രണ്ടു വിക്കറ്റും വീഴ്‌ത്തി. 160 റൺസ് ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി ബാറ്റിംഗിൽ ആരും തിളങ്ങിയില്ല. വാലറ്റത്ത് 29 റൺസ് നേടിയ മൊസാദീക് ഹുസൈനാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ആറു പേർ രണ്ടക്കം കാണാതേയും പുറത്തായി. അഫ്ഗാന് വേണ്ടി ബംഗ്ലാദേശിനെ തകർത്ത് ഫറൂഖിയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ്. ഫറീദ് അഹമ്മദ് രണ്ടു വിക്കറ്റും വീഴ്‌ത്തി.
Comments