ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ചുമതല നിർവഹിച്ചിരുന്നത് പാകിസ്താനിൽ നിന്നുള്ള അംഗമെന്ന് റിപ്പോർട്ട്. നേരത്തെ അറസ്റ്റിലായ പിഎഫ്‌ഐ ഭീകരരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നാണ് മഹാരാഷ്‌ട്ര എടിഎസ് ഇക്കാര്യം കണ്ടെത്തിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളും ഉണ്ടായിരുന്നു. ആകെ 175 പേരടങ്ങുന്നതാണ് പ്രസ്തുത ഗ്രൂപ്പ്. ഇവരിൽ ഭൂരിഭാഗം ആളുകളും നിരവധി വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വിവിധങ്ങളായ പണമിടപാടുകൾ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന അഞ്ച് ഭീകരരെ കഴിഞ്ഞ സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസിയും മഹാരാഷ്‌ട്ര എടിഎസും ഇഡി ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. മലേഗാവ്, കോലാപൂർ, ബീഡ്, പൂനെ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെയാണ് അഞ്ച് പേർ പിടിയിലായത്. ഇവരുടെ മൊബൈൽ ഫോണുകൾ, കംപ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ, ലാപ്‌ടോപുകൾ, ബാങ്ക് ഇടപാടുകൾ നടത്തിയ രേഖകൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. ഇവ പരിശോധിച്ചപ്പോൾ സംശയകരമായ പലതും സംഘം കണ്ടെത്തിയിരുന്നു.
രാജ്യത്ത് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയ സംഘടനയായ സിമിയുടെ പ്രവർത്തനങ്ങൾക്ക് സമാനമായ രീതിയിലാണ് അറസ്റ്റിലായ പിഎഫ്‌ഐ അംഗങ്ങൾ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാൾ ഐടി എഞ്ചിനീയറാണെന്നും തൊഴിൽപരമായ ആവശ്യങ്ങൾക്ക് വേണ്ടി വിദേശയാത്രകൾ നടത്തിയതാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മറ്റൊരാൾ മൗലാനയാണെന്നും തീർത്ഥാടനത്തിന്റെ ഭാഗമായി വിദേശരാജ്യങ്ങൾ സന്ദർശിച്ചതാണെന്നുമാണ് വാദം.
മലേഗാവിൽ നിന്നുള്ള മൗലാന സൈഫുറഹ്മാൻ സയീദ് അഹമ്മദ് അൻസാരി (26), അബ്ദുൽ ഖയ്യൂം ബദുള്ള ഷെയ്ഖ് (48), പൂനെയിൽ നിന്നുള്ള റാസി അഹമ്മദ് ഖാൻ (31), ബീഡിൽ നിന്നുള്ള വസീം അസിം എന്ന മുന്ന ഷെയ്ഖ് (29), കോലാപൂരിൽ നിന്നുള്ള മൗല നസീസാബ് മുല്ല എന്നിവരായിരുന്നു സംഭവത്തിൽ അറസ്റ്റിലായത്.. ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Comments