ന്യൂഡൽഹി: പൊതുവേദിയിലെത്തി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് തേജസ്വി യാദവിനോട് ഡൽഹി കോടതി. ഐആർസിടിസി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കോടതിയുടെ താക്കീത്. സാക്ഷികളെ സ്വാധീനിക്കാൻ കെൽപ്പുള്ള തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് തേജസ്വി ഒഴിവാക്കണമെന്ന് ഡൽഹി കോടതി ആവശ്യപ്പെട്ടു.
വളരെയധികം ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്ത് ചുമതല വഹിക്കുന്ന ആളാണ് നിങ്ങൾ. അതുകൊണ്ട് പ്രതികൂലമായി സ്വാധീനിക്കാൻ ശേഷിയുള്ള വാക്കുകൾ പ്രയോഗിക്കുന്നത് അഭികാമ്യമല്ല. പൊതുവേദികളിൽ എത്തുമ്പോൾ സൂക്ഷിച്ച് സംസാരിക്കുക. കാരണം നിങ്ങളുടെ വാക്കുകൾക്ക് പൊതുസമൂഹത്തിൽ വളരെയധികം പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ കഴിയും. പറയുന്ന ഓരോ വാക്കുകളുടെയും അർത്ഥം നിങ്ങൾ തിരിച്ചറിയണം. മേലാൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുത്. സാക്ഷികളെ സ്വാധീനിക്കുന്ന വിധത്തിൽ സംസാരിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. തേജസ്വി യാദവിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ശാസന.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ പ്രതികളിലൊരാളാണ് ബിഹാർ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ്. നേരത്തെ തേജസ്വി നടത്തിയ പ്രസംഗത്തിനിടെ സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ സിബിഐ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് വാഹനാപകടം സംഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിവാദ പ്രസ്താവനകളുടെ പരിണിതഫലങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് കോടതി താക്കീത് നൽകിയത്. അതേസമയം തേജസ്വിയുടെ ജാമ്യം തുടരുമെന്ന് ഡൽഹി കോടതി അറിയിച്ചു.
Comments