മുംബൈ : കൊറോണയെ നേരിടാൻ ഇന്ത്യ കാണിച്ച കരുതലിനെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഇന്ത്യയുടെ മരുന്ന് വിതരണം ആഗോളതലത്തിൽ വലിയ ചലനമാണ് സൃഷ്ടിച്ചതെന്നും ഗുട്ടാറസ് പറഞ്ഞു. ഇന്ത്യയെന്നും ഐക്യരാഷ്‌ട്രഭയ്‌ക്ക് പ്രതിസന്ധിഘട്ടത്തിലെ മികച്ച പങ്കാളിയാണെന്നും ഗുട്ടാറസ് പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ഗുട്ടാറസ് മുംബൈ ഐഐടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഗുട്ടാറസ്.
നിങ്ങൾ തന്ന മരുന്നുകളാണ് ലോകത്തിലെ അനേകം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായത്. മരുന്നു കൾക്കൊപ്പം നിരവധി ജീവൻ രക്ഷാ ഉപകരണങ്ങളും ഇന്ത്യ എത്തിച്ചു. മികച്ച ഡോക്ടർമാരുടേയും വൈദ്യശാസ്ത്ര വിദഗ്ധരുടേയും സേവനം ലഭിച്ചു. ഇന്ത്യ ഉൽപ്പാദിപ്പിച്ച വാക്‌സിൻ ലോകത്തിന് വലിയ ആശ്വാസമായെന്നും ഗുട്ടാറസ് പറഞ്ഞു. സാമ്പത്തിക വാണിജ്യകാര്യത്തിലും ഇന്ത്യയുടെ സമയോചിത ഇടപെടലിനെ ഗുട്ടാറസ് എടുത്തുപറഞ്ഞു. രാജ്യങ്ങളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. അയൽരാജ്യങ്ങളായ അഫ്ഗാനും ശ്രീലങ്കയും സമീപകാലത്തെ വലിയ സാമ്പ ത്തിക വാണിജ്യ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ ഇരുരാജ്യങ്ങൾക്കും നൽകുന്ന സഹായം അനുകരണീയമാണെന്നും ഗുട്ടാറസ് ചൂണ്ടിക്കാട്ടി.
ഐക്യരാഷ്‌ട്രസഭ മുന്നോട്ട് വെച്ച തെക്കൻ മേഖല സഹകരണ പദ്ധതി നടപ്പാക്കിയ ഏക രാജ്യം ഇന്ത്യയാണ്. യുഎന്നിന്റെ വികസന പദ്ധതികൾ അതിവേഗം നടപ്പാക്കുന്നതിലും ഇന്ത്യ കാണിക്കുന്ന താൽപ്പര്യം ഏറെ മാതൃകാപരമാണ്. പദ്ധതികളിൽ മറ്റുരാജ്യങ്ങളെ പങ്കാളിയാക്കുന്നതിലും കാണിക്കുന്ന സഹകരണ മനോഭാവം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും ഗുട്ടാറസ് പറഞ്ഞു.
Comments