തിരുവനന്തപുരം തഹസിൽദാറായി അഹിന്ദുവിനെ നിയമിച്ച റവന്യൂ വകുപ്പിന്റെ നടപടിയിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി. ഹൈന്ദവ സംഘടനകളുടെ പരാതിയിലാണ് റവന്യൂ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. നവരാത്രി ആഘോഷങ്ങൾ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട തുടങ്ങിയ ആചാരപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ട തിരുവനന്തപുരം തഹസിൽദാറായി അഹിന്ദുവായ ഇടതുപക്ഷ ചിന്താഗതിയുളള ആളെ സർക്കാർ നിയമിച്ചത് വിവാദമായിരുന്നു.
രാജഭരണ കാലം മുതലുള്ള കീഴ്വഴക്കമാണ് ഇത്തരത്തിൽ അട്ടിമറിക്കപ്പെട്ടതെന്നാണ് ആരോപണം. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് തഹസിൽദാർ നിർവഹിക്കേണ്ടതായ നിരവധി ആചാരങ്ങളുണ്ട്. ആറ്റുകാൽ പൊങ്കാല ആഘോഷങ്ങളിലെ ചടങ്ങുകൾ, ശ്രീപത്മനാഭസ്വാമിയുടെ പള്ളിവേട്ട, ആറാട്ട് ഉത്സവം എന്നിവയിൽ സ്ഥാനീയനായി തിരുവനന്തപുരം തഹസിൽദാറാണ് നേരിട്ടു ചടങ്ങുകൾ നടത്തേണ്ടത്. ഇത്തരം ആചാര വിശ്വാസ ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ട വ്യക്തിയെന്ന നിലയിൽ സംസ്ഥാന രൂപീകരണത്തിനും മുന്നേ തന്നെ തിരുവനന്തപുരം തഹസിൽദാർ ഒരു ഹിന്ദു മതവിശ്വാസിയായിരിക്കേണ്ടതുണ്ട് എന്നാണ് നിബന്ധന. ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പല കാര്യങ്ങളും നിർവഹിക്കേണ്ടതിനാൽ തിരുവനന്തപുരം ജില്ലാ ജഡ്ജിയായി പോലും ഹിന്ദുമത വിശ്വാസിയെ മാത്രമേ നിയമിക്കാവൂവെന്ന് സുപ്രീം കോടതി പോലും നിഷ്കർഷിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങളെ പറ്റി ബോധ്യമുള്ള പിണറായി സർക്കാരാണ് ഒരു ഇടതു അനുകൂല ഇസ്ലാമായ ഷാജു എം.എസ്സിനെ തിരുവനന്തപുരം തഹസിൽദാറായി നിയമിച്ചതെന്നാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് നിവേദനങ്ങൾ നൽകിയിരുന്നു. തുടർന്നാണ് ചീഫ് സെക്രട്ടറി റവന്യൂ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Comments