കൊച്ചി: ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസിൽ സാമൂഹ്യപ്രവർത്തകൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സർക്കാരും നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്. ഇതോടെ വടകര പോലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം റദ്ദായി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
നേരത്തെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസായിരുന്നു സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി. യുവതിയുടെ വസ്ത്രധാരണം സംബന്ധിച്ച് കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി വിവാദപരമായ പരാമർശം നടത്തുകയും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കോടതിവിധിയെ ചോദ്യം ചെയ്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
സിവിക് ചന്ദ്രനെതിരെ രണ്ട് പീഡന പരാതികളാണ് നിലനിൽക്കുന്നത്. ഇതിൽ ഒരു കേസിൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യം നിലനിൽക്കുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു. പ്രതിയുടെ പ്രായം കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ ദളിത് യുവതിക്കെതിരായ പീഡനക്കേസിൽ നേരത്തെ അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയാണ് ചെയ്തത്. ഇതോടെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസിന് നീങ്ങാൻ കഴിയുമെന്നാണ് വിവരം.
Comments