തിരുവനന്തപുരം : ബലാത്സംഗ കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. ഇതുപോലത്തെ ഞരമ്പ് രോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. കോൺഗ്രസ് ഒരിക്കലും എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
എൽദോസിനെ കണ്ടുപിടിക്കേണ്ടത് പോലീസാണ്. പാർട്ടി ഒരിക്കലും അയാളെ സംരക്ഷിക്കില്ല. പാർട്ടിയുടെ നടപടി വൈകിയെന്നാണ് തന്റെ അഭിപ്രായം. എംഎൽഎ ചെയ്തതിനെ ഒരിക്കലും അനുകൂലിക്കാനാവില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
പീഡനക്കേസിൽ ഒളിവിൽ പോയ എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത്, ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം,ഫോണും പാസ്പോർട്ടും കോടതിയിൽ ഹാജരാക്കണം,തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തുടങ്ങിയവയാണ് ഉപാധികളായി കോടതി മുന്നോട്ട് വെച്ചത്.
അതേസമയം എംഎൽഎ വിശദീകരണം നൽകിയതായും അത് വായിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും കെ സുധാകരൻ അറിയിച്ചു. വിശദീകരണം പരിശോധിച്ച് മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമേ എൽദോസിനെതിരെ നടപടി സ്വീകരിക്കൂ എന്നും കെപിസിപി അദ്ധ്യക്ഷൻ വ്യക്തമാക്കി.
Comments