ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെ ഇറാനിൽ നിന്ന് പുറത്തുവരുന്നത് ഭീതിജനകമായ വാർത്തകൾ. ഇറാന്റെ പരമോന്നത നേതാവ് അയത്തൊളള അലി ഖമേനിയെ പുകഴ്ത്തുന്ന പാട്ട് പാടാൻ വിസമ്മതിച്ചതിന് 16 കാരിയായ പെൺകുട്ടിയെ സുരക്ഷാ ജീവനക്കാർ തല്ലിക്കൊന്നുവെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. ക്ലാസ്മുറിയിൽ വെച്ചാണ് പെൺകുട്ടിക്ക് മർദ്ദനമേറ്റത്.
വടക്ക് പടിഞ്ഞാറൻ അർദാബിൽ നഗരത്തിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. ഷഹീദ് ഗേൾസ് ഹൈസ്കൂളിലായിരുന്നു സംഭവം. അസ്റ പനാഹിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സ്കൂളിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ ജീവനക്കാർ. പെൺകുട്ടിയോടും ഒപ്പമുളളവരോടും ഖമേനിയെ പുകഴ്ത്തുന്ന ഗാനം പാടാൻ ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഇവർ വിസമ്മതിക്കുകയായിരുന്നു.
മർദ്ദനത്തിൽ ഗുരുതരമായ ക്ഷതം പറ്റിയ അസ്റ പനാഹിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം സ്കൂളുകളിലേക്കും വ്യാപിച്ചിരുന്നു. നൂറുകണക്കിന് സ്കൂൾ, കോളജ് വിദ്യാർത്ഥിനികളാണ് ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കുചേർന്ന് തെരുവിൽ ഇറങ്ങിയത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സ്കൂളിലെ പരിശോധനയെന്നാണ് റിപ്പോർട്ടുകൾ.
22 കാരിയായ മഹ്സ അമിനിയെന്ന യുവതിയെ ശരിയായി ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവർ മരണമടയുകയും ചെയ്തതോടെയാണ് ഹിജാബിനെതിരെയും മതഭരണത്തിനെതിരെയും ഇറാനിൽ സ്ത്രീകളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
Comments