തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂർ സ്വദേശിയായ 26കാരനായ യുവാവാണ് സംവിധായികയ്‌ക്കും അഡൽറ്റ് ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയിൽ നായകനാക്കാമെന്ന് വഞ്ചിച്ച് ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറയുന്നു. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്.
ദീപാവലി ദിവസം ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും, തന്നെ രക്ഷിക്കണമെന്നുമാണ് യുവാവ് അഭ്യർത്ഥിക്കുന്നത്. ‘ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രത്തിലേക്ക് നായകനെ തേടുന്നുവെന്ന പരസ്യം കണ്ടിരുന്നു. ഒരു സീരിസ് ഉണ്ട് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്താണ് ബന്ധപ്പെടുന്നത്. ഇതനുസരിച്ചാണ് അഭിനയിക്കാനായി ചെല്ലുന്നത്. അരുവിക്കരയിലായിരുന്നു ഷൂട്ട് നിശ്ചയിച്ചിരുന്നത്. ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു വില്ലയിലാണ് ഷൂട്ടിങ്. ഷോട്ട്ഫിലിം സീരിസ് ആണെന്ന തരത്തിലായിരുന്നു കാര്യങ്ങൾ പറഞ്ഞിരുന്നത്. ആദ്യം കുറച്ച് രംഗങ്ങൾ ചിത്രീകരിച്ചു. ഇതിന് ശേഷം എഗ്രിമെന്റിൽ ഒപ്പിടണമെന്ന് അവിടെ ഉള്ളവർ ആവശ്യപ്പെട്ടു.
ഒപ്പിട്ട് നൽകിയതിന് ശേഷമാണ് അഡൽട്ട് ഒൺലി മൂവിയാണെന്ന് പറഞ്ഞത്. യുവതിയുടെ കൂടെ അടുത്ത് ഇടപഴകിയുള്ള രംഗങ്ങൾ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തു. എന്നാൽ എഗ്രിമെന്റ് ഒപ്പിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി ചിത്രത്തിൽ അഭിനയിപ്പിക്കുകയായിരുന്നുവെന്നും’ യുവാവ് പറയുന്നു. ഈ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സമാനമായ രീതിയിലുള്ള ചിത്രങ്ങൾ നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. വനിതാ സംവിധായിക ഒരുക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഇതിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. ഇതോടെ വീട്ടുകാരും കയ്യൊഴിഞ്ഞുവെന്നാണ് യുവാവ് പറയുന്നത്.
Comments