കൊച്ചി : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവനടി രംഗത്ത്. നഗ്നത നേരിട്ട് കാണിക്കില്ലെന്നും മുഖം കാണിക്കില്ലെന്നും പറഞ്ഞാണ് അഭിനയിപ്പിച്ചത്. എന്നാൽ സിനിമ ഒടിടിയിൽ ഇറങ്ങിയപ്പോഴാണ് ചതിക്കപ്പെട്ടെന്ന് അറിയുന്നത്. രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയാണ് യുവനടി.
എറണാകുളം സ്വദേശിയായ ഒരാളാണ് സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് ഷൂട്ടിംഗ് സെറ്റിലെത്തി. ആദ്യ ദിവസത്തെ ഷൂട്ടിംഗിന് ശേഷമാണ് സീരിയൽ അല്ല വെബ് സീരിസാണെന്ന് മനസിലായത്. എന്നാൽ അപ്പോഴേക്കും കരാറിൽ ഒപ്പ് വെച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തത് കാരണം എന്താണെന്ന് മനസിലായില്ല. തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി കുഴപ്പമില്ലെന്ന് പറഞ്ഞതോടെ ഒപ്പിട്ട് നൽകുകയായിരുന്നു.
മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞ് തിരികെ പോരാൻ തീരുമാനിച്ചു. എന്നാൽ അവർ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയായിരുന്നു. നഗ്നത നേരിട്ട് കാണിക്കില്ലെന്നും മുഖം കാണിക്കില്ലെന്നും ഉറപ്പ് നൽകിയാണ് പിന്നീട് അഭിനയിച്ചത്. എന്നാലിത് പുറത്തിറങ്ങിയതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. സംഭവത്തിൽ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല എന്നാണ് യുവനടി പറയുന്നത്.
അശ്ലീല ചിത്രത്തിൽ അഭിനയിച്ചെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്താക്കി. ഇപ്പോൾ മറ്റ് വേഷങ്ങളൊന്നും ആരും തരുന്നുമില്ല. റെയിൽവേ സ്‌റ്റേഷനിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. സിനിമ സ്‌റ്റോപ്പ് ചെയ്യണമെന്നതാണ് ആവശ്യമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും യുവനടി പറഞ്ഞു.















