മെൽബൺ: ട്വന്റി 20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തിൽ ചരിത്രമുറങ്ങുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ.
മുൻകാലങ്ങളിൽ, ഇതിഹാസ താരങ്ങൾ റൺ മഴ പെയ്യിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയും തീയുണ്ടകൾ വർഷിക്കുന്ന പാക് ബൗളിംഗ് നിരയുമായുള്ള പോരാട്ടം എന്ന നിലയ്‌ക്കാണ് ഇന്ത്യ- പാക് പോരാട്ടങ്ങൾ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ടീമുകളാണ് ഇന്ന് ഇന്ത്യയും പാകിസ്താനും. കായിക ക്ഷമതയിലും ഫീൽഡിംഗിലും ഇന്ത്യ മുന്നിൽ നിൽക്കുമ്പോൾ, ആക്രമണോത്സുകതയിൽ ഇരുവരും സമാസമമാണ്.
ഷഹീൻ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ എന്നീ തീപ്പൊരി ബൗളർമാരും, അത്യുജ്ജ്വല ഫോമിൽ കളിക്കുന്ന സൂര്യകുമാർ യാദവും നേർക്ക് നേർ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്നുറപ്പ്. അടുത്തയിടെ ഏഷ്യാ കപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ, ഇരു കൂട്ടരും ഓരോ വിജയങ്ങളുമായി ഒപ്പത്തിനൊപ്പമായിരുന്നു. ഏഷ്യാ കപ്പിന് ശേഷം നടന്ന പരമ്പരകളിൽ, ഓസ്ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും തകർത്താണ് ഇന്ത്യയുടെ വരവ്. എന്നാൽ, പാകിസ്താനാകട്ടെ, ഇംഗ്ലണ്ടിനോട് പരമ്പര തോറ്റിരുന്നു.
മുൻനിരയിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ഫോം വീണ്ടെടുത്തതിന്റെ ആവേശത്തിലാണ് ഇന്ത്യ. പാകിസ്താനാകട്ടെ ബാബർ അസമിന്റെ സ്ഥിരതയില്ലായ്മ തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും, റിസ്വാന്റെ തകർപ്പൻ ഫോം ആശ്വാസമാണ്.
ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ആരംഭിക്കുന്ന മത്സരത്തിന് മഴ ഭീഷണി ഉയർത്തുന്നുണ്ട്. മഴ മേഘങ്ങൾ മാറി നിന്നാൽ, ഇന്ന് എംസിജിയിലെ പുൽത്തകിടിയിൽ ആവേശത്തിന്റെ അഗ്നി പടരുമെന്ന് ഉറപ്പ്.
Comments