മെൽബൺ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു. 3 വിക്കറ്റ് വീതം വീഴ്‌ത്തിയ അർഷ്ദീപ് സിംഗും ഹർദ്ദിക് പാണ്ഡ്യയുമാണ് പാകിസ്താനെ പിടിച്ചു നിർത്തിയത്.
52 റൺസെടുത്ത ഷാൻ മസൂദ് ആണ് പാകിസ്താന്റെ ടോപ് സ്കോറർ. ഇഫ്തിക്കർ അഹമ്മദ് 51 റൺസെടുത്തു. നേരിട്ട ആദ്യ പന്തിൽ തന്നെ പാകിസ്താൻ നായകൻ ബാബർ അസമിനെ പൂജ്യത്തിന് പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യക്ക് തകർപ്പൻ തുടക്കം സമ്മാനിച്ചു. നാലാം ഓവറിലെ അവസാന പന്തിൽ 4 റൺസെടുത്ത മുഹമ്മദ് റിസ്വാനെയും അർഷ്ദീപ് ഭുവനേശ്വർ കുമാറിന്റെ കൈകളിൽ എത്തിച്ചു. ഇതോടെ മത്സരത്തിൽ താളം നഷ്ടമായ പാകിസ്താനെ മസൂദും ഇഫ്തിക്കറും ചേർന്നാണ് കരകയറ്റിയത്. ഷഹീൻ അഫ്രീദി 8 പന്തിൽ 16 റൺസ് എടുത്തു.
നേരത്തേ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, പിച്ചിലെ ഈർപ്പം മുതലെടുക്കാൻ പേസർമാർക്ക് സാധിക്കും എന്ന രോഹിതിന്റെ നിഗമനം ഏറെക്കുറെ ശരിവെക്കും വിധമായിരുന്നു തുടക്കത്തിൽ ഇന്ത്യയുടെ ബൗളിംഗ്.
Comments