തിരുവനന്തപുരം: ആയുർവേദത്തിന് ആഗോള അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് വളരെ വലുതെന്ന് മന്ത്രി ആന്റണി രാജു. ഏഴാമത് ആയുർവേദ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുർവേദ രംഗത്ത് കേരളം എന്നും തനതായ സ്ഥാനം വഹിക്കുന്ന സംസ്ഥാനമാണ്. ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ളവരെ ചികിത്സിച്ച് ഏറെ പ്രസിദ്ധിനേടിയ വൈദ്യ കുടുംബങ്ങളേയും സർക്കാർ ചികിത്സാ കേന്ദ്രങ്ങളേയും മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. അടുത്ത 25 വർഷം കണക്കാക്കി ആയുർവേദ @2047 എന്ന പദ്ധതി വിഭാവനം ചെയ്ത കാര്യവും മന്ത്രി ഓർമ്മിപ്പിച്ചു.
ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ പ്രബന്ധ അവതരണവും ചർച്ചകളും നടന്നു. ഭാരതീയ പാരമ്പര്യ ചികിത്സാ പദ്ധതികളും ആധുനിക ചികിത്സയും സംയോജിപ്പിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യമാണ് ഏവരും എടുത്തു പറഞ്ഞത്. ഒപ്പം സാധാരക്കാരന് അപ്രാപ്യമായ തരത്തിൽ ചിലവുകൾ വർദ്ധിക്കുന്നത് തടയാൻ ഗ്രാമീണ തലം വരെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വകുപ്പുകളുടെ ഏകോപനം ഉണ്ടാവേണ്ട കാര്യവും പലരും ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോ ഡയറക്ടർ ഡോ.എം.എൻ.വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. സുനിത.ജി.ആർ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ഡോ. ജയ.വി.ദേവ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Comments