തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിന് തടയിടാൻ ദീപാവലി ദിനത്തിൽ ദീപം തെളിയിക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ. ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണങ്ങളുടെ ഭാഗമായാണ് ദീപാവലി ദിനത്തിൽ വിളക്ക് തെളിയിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്നാണ് സർക്കാർ നിർദേശം. മന്ത്രി എംബി രാജേഷാണ് ഇതിന് ആഹ്വാനം ചെയ്തത്. കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എല്ലാ എംഎൽഎമാരുടെയും വീട്ടിൽ ദീപം കത്തിക്കൽ നടന്നിരുന്നു.
അതേസമയം ദീപം തെളിയിച്ചാൽ സംസ്ഥാനത്തെ എപ്രകാരം ലഹരിമുക്തമാകാൻ കഴിയുമെന്ന വിമർശനവും ഇതിനിടെ ഉയരുന്നുണ്ട്. കൊറോണയ്‌ക്കെതിരെ രാജ്യം നടത്തുന്ന ചെറുത്തുനിൽപ്പിന് പ്രതീകമായി ജനങ്ങൾ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച ഇടതു സർക്കാർ ഇപ്പോൾ ലഹരിക്കെതിരെ ദീപം തെളിയിക്കാൻ പറയുന്നതിൽ എന്ത് ഔചിത്യമാണ് ഉള്ളതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. സർക്കാർ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ദീപാവലി ദിനത്തിൽ വൈകിട്ട് ദീപം തെളിയിക്കുമെന്നാണ് മറ്റ് ചിലരുടെ നിലപാട്. ഇത്തരത്തിൽ ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ നടത്തിയ ആദ്യ ചുവടുവെപ്പ് തന്നെ പരിഹാസ്യമായി മാറിയിരിക്കുകയാണ്.
Comments