തിരുവനന്തപുരം: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഗവർണറുടെ നടപടിയ്ക്കെതിരെ നിർണായക നീക്കങ്ങളുമായി സർക്കാർ. വിധിയ്ക്കെതിരെ കോടതിയെ സമീപിക്കാനാണ് സർക്കാർ ആലോചന. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സർക്കാർ വൃത്തങ്ങൾ കൂടിയാലോചന തുടങ്ങിയെന്നാണ് വിവരം.
സംസ്ഥാനത്തെ 9 സർവകലാശാല വിസിമാർ രാവിലെ 11.30 ഓടെ രാജി നൽകണമെന്നാണ് ഗവർണറുടെ നിർദ്ദേശം. തീരുമാനം തള്ളാൻ വിസിമാരോട് സർക്കാർ ആവശ്യപ്പെടാനാണ് സാധ്യത. നിർദ്ദേശം ലംഘിച്ചാൽ ഗവർണർ നടപടിയും നിർണായകമാകും.
ഗവർണർക്കെതിരെ പോരിനിറങ്ങിയ ഇടത് മുന്നണിക്കും സർവകലാശാലകൾക്കും സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇരട്ടി പ്രഹരമാണ് രാജ്ഭവൻ നൽകിയത്. 5 സർവകലാശാല വിസിമാരുടെ നിയമനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ക്രമവിരുദ്ധ നിയമനങ്ങൾ നടന്നെന്ന കാരണത്തെത്തുടർന്ന് 9 വിസിമാരുടെ രാജിയാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
അന്ത്യശാസനം വിസിമാർ തള്ളിയാൽ ഗവർണറുടെ അടുത്ത നടപടി നിർണായകമാണ്. വിസിമാരെ പുറത്താക്കി, സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകുക എന്ന കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതാണ് അറിയേണ്ടത്. വി സി മാർ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസിൽ നിയമന അധികാരിയായ ഗവർണറും യുജിസി മാനദണ്ഡം നിർബന്ധമാണെന്ന് നിലപാടെടുത്താൽ അവിടെയും രക്ഷയില്ലാതാകും. രാജിവെക്കില്ലെന്ന് കണ്ണൂർ, കേരള വിസി മാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Comments