കോഴിക്കോട്: ഗവർണർ പറയുന്നത് തെറ്റെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്ന് കെ സുരേന്ദ്രൻ. അല്ലാതെ അണികളെ നിരത്തി നേരിടുമെന്ന് പറയുന്ന സിപിഎമ്മിന്റെ വെല്ലുവിളി ശരിയല്ല. ഗവർണർ സർക്കാരിനെ അട്ടിമറിക്കുന്നുവെന്ന വാദം അണികളെ സന്തോഷപ്പെടുത്താൻ വേണ്ടി മാത്രമുള്ളതാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
വിസി നിയമന വിഷയത്തിൽ നിയമം നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സർവകലാശാലകളുടെ പരമാധികാരം ചാൻസലർ കൂടിയായ ഗവർണർക്കാണ്. അതിനാൽ സർവകലാശാല വിഷയം മുഖ്യമന്ത്രിയോട് ആലോചിക്കേണ്ട ആവശ്യമില്ല. അഥവാ മുഖ്യമന്ത്രിയുടെ സമ്മതപ്രകാരമേ സർവകലാശാല കാര്യങ്ങളിൽ ഇടപെടാവൂ എന്നില്ല. അതുകൊണ്ട് ഗവർണറല്ല അമിതാധികാരം പ്രയോഗിക്കുന്നത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് ചാൻസലറുടെ അധികാരത്തിൽ മുഖ്യമന്ത്രിയാണ് കടന്നുകയറുന്നതെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
മതിയായ യോഗ്യതകളില്ലാതെ, യുജിസിയുടെ ചട്ടങ്ങൾ പാലിക്കാതെ, ഒറ്റപ്പേരുകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്ന കേരളത്തിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ മുന്നോട്ടുപോകുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി ഗവർണർ മറ്റാരുടേയോ താൽപര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വാദം അണികളെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി നടത്തുന്നത് യുദ്ധപ്രഖ്യാപനമാണ്. പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തുന്നത്. എന്നാൽ ഒരു കാര്യം ഓർക്കണം. സംസ്ഥാനത്തെ ജനങ്ങൾ ഗവർണർക്കൊപ്പമാണ്. രാജ്ഭവന് അടുത്ത് തന്നെയാണ് ക്ലിഫ് ഹൗസ് എന്നതിനാൽ രാജ് ഭവനിലേക്ക് മാർച്ച് നടത്തിയാൽ ജനങ്ങൾ തിരിച്ച് പ്രതികരിക്കുമെന്നും, ഗവർണർ അനാഥനാണെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Comments