ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയുടെ ശിക്ഷയിൽ ഇളവ് നൽകി കോടതി. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് തീരുമാനം. നാല് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയെങ്കിലും കൊല്ലാതെ വിടാനുള്ള ദയ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷയിൽ ഇളവ് നൽകിയത്.
പ്രതിയുടെ ശിക്ഷ 20 വർഷത്തെ കഠിനതടവാക്കിയാണ് ഇളവ് ചെയ്തത്. ജസ്റ്റിസുമാരായ സുബോധ് അഭ്യങ്കാറും എസ്‌കെ സിങ്ങുമടങ്ങുന്ന ഇൻഡോർ ബെഞ്ചിന്റേതാണ് വിധി.
നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ ഐപിസി 376 (2) (എഫ്) വകുപ്പ് പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ പ്രതി അപ്പീൽ നൽകി. ഇത് പരിഗണിച്ചാണ് കോടതി ശിക്ഷയിൽ ഇളവ് നൽകിയത്. പ്രോസിക്യൂഷൻ തന്നെ പ്രതി ചേർത്തതാണെന്നും ഫോറൻസിക് പരിശോധന റിപ്പോർട്ട് റെക്കോഡിൽ ചേർത്തിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നാല് വയസുകാരിയോട് ക്രൂരത കാണിച്ച പ്രതിക്ക് തക്കതായ ശിക്ഷ നൽകിയ വിചാരണക്കോടതി നടപടി ശരിയാണെന്നും ഇരയെ കൊല്ലാതെ വിടാൻ പ്രതി കാണിച്ച ദയ പരിഗണിച്ച് ശിക്ഷ 20 കൊല്ലത്തെ തടവ് ശിക്ഷയായി കുറയ്‌ക്കുകയാണെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
Comments