വാഷിംഗ്ടൺ: ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീ ആപ്പിൾ വാച്ചിന്റെ സഹായത്തോടെ പുതു ജീവിതത്തിലേക്ക്. ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച് ജീവനോടെ കുഴിച്ചുമൂടിയ 42-കാരി യംഗ് സൂക്ക് ആൻ ആണ് ആപ്പിൾവാച്ചിൽ എമർജൻസി നമ്പരിൽ ബന്ധപ്പെട്ട് തിരികെ ജീവിതത്തിലേക്ക് എത്തിയത്. യുഎസിലെ വാഷിംഗ്ടണിലാണ് സംഭവം.
ഭർത്താവ് ഷെ ക്യോങ് ആൻ കൈയും കാലും ബന്ധിച്ച് നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ച് വായ്മൂടി കെട്ടി. തുടർന്ന് ഇവരെ വനത്തിനുള്ളിൽ കുഴിച്ച് മൂടുകയായിരുന്നു. ദമ്പതികൾ വിവാഹമോചനത്തിനായി അപേക്ഷ നൽകിയിരുന്നു. തന്റെ പെൻഷൻ തുക ഭാര്യയ്‌ക്ക് നൽകാൻ താൽപര്യമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ആൻ പറഞ്ഞു.
ഒരു സ്ത്രീ ബന്ധപ്പെട്ടിരുന്നതായും എന്നാൽ സംസാരിക്കുന്നത് വ്യക്തമല്ലായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പോലീസ് ഫോൺ ലോക്കേഷൻ ട്രാക്ക് ചെയ്ത് യുവതിയുടെ വീട്ടിലെത്തി.എന്നാൽ യുവതിയെ അവിടെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പരിസരത്ത് നിന്നും ഇടിക്കുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദം കേട്ടു. ഉടൻ തന്നെ പ്രദേശമാകെ നിശബ്ദമായെന്നും അന്വേഷണം നടത്തിയവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ തിരച്ചിലാണ് യുവതിയെ കുഴിയിൽ നിന്നും കണ്ടെത്തിയത്. പോലീസ് ശവക്കുഴിയിൽ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് പോലീസിനോട് കാര്യങ്ങൾ വ്യക്തമാക്കിയത്.
ഭർത്താവ് തന്നെ ബന്ദിയാക്കി വീടിന് പുറത്ത് പോയ സമയത്താണ് യുവതി ആപ്പിൾ വാച്ചിൽ പോലീസിനെ ബന്ധപ്പെട്ടത്.വാച്ചിലെ 911 എന്ന എമർജൻസി നമ്പരിലേക്ക് വിളിക്കുകയായിരുന്നു. തിരിച്ചെത്തിയ ഭർത്താവ് യംഗിനെ ഗോവണിപ്പടിയിലൂടെ ഗാരേജിന്റെ വാതിലിനു മുന്നിലെ തറയിലേക്ക് വലിച്ചിഴച്ചു. തന്റെ കയ്യിൽ ആപ്പിൾ വാച്ച് ഉണ്ടെന്ന് മനസ്സിലാക്കിയ ചെയ് അത് ചുറ്റിക കൊണ്ട് അടിക്കുകയും തുടർന്ന് തന്റെ കൈത്തണ്ടയിൽ അടിക്കുകയുമായിരുന്നുവെന്നും ആൻ പറഞ്ഞു. തുടർന്ന് വനത്തിനുള്ളിൽ കുഴിയെടുത്ത് മൂടുകയായിരുന്നെന്നും യുവതി പറഞ്ഞു.
സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇയാൾ മാനസികാസ്വാസ്ഥ്യം നേരിടുന്നതായി അഭിഭാഷകൻ പറഞ്ഞു. അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് കോടതിയെ അറിയിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ ഒന്നിച്ച് ജീവിക്കാൻ ഇനിയാവില്ലെന്നുമുളള നിലപാടിലാണ് യുവതി .
Comments