തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ. മന്ത്രി നടത്തിയ പരാമർശങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുളള മാദ്ധ്യമ റിപ്പോർട്ടുകൾ സഹിതം വിശദമായിട്ടാണ് ഗവർണറുടെ കത്ത്. ഗവർണറുടെ പ്രതിച്ഛായയെ താറടിച്ചു കാട്ടാനും ഗവർണർ ഓഫീസിന്റെ അന്തസ് ഇടിച്ചുതാഴ്‌ത്താനും ലക്ഷ്യമിട്ടുളളതാണ് പ്രസ്താവനയെന്ന് കത്തിൽ വ്യക്തമാക്കുന്നു.
ബാലഗോപാലിന്റെ വാക്കുകൾ അങ്ങേയറ്റം അലോസരപ്പെടുത്തുന്നതാണെന്ന് കത്തിൽ ഗവർണർ വ്യക്തമാക്കുന്നു. മേഖലാവാദവും പ്രാദേശികവാദവും ആളിക്കത്തിക്കുന്നതാണ്. അത് പരിശോധിക്കാതെ വിട്ടാൽ ദേശീയ ഐക്യത്തെയും അഖണ്ഡതയെയും വിനാശകരമായി സ്വാധീനിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു.
“യുപിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിസിക്ക് 50 മുതൽ 100 വരെ സുരക്ഷാഭടൻമാരുണ്ട്. അതുപോലുളള സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഇവിടുത്തെ സർവ്വകലാശാലകളുടെ പ്രവർത്തനം മനസിലാക്കാൻ പ്രയാസമായിരിക്കും. ബനാറസ് സർവ്വകലാശാലയിലെ വിസിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അഞ്ച് കുട്ടികളെ വെടിവെച്ചു കൊന്നിരുന്നു. അന്ന് താൻ എംപിയായിരുന്നു അവിടെ പോകുകയും ചെയ്തിരുന്നു” തുടങ്ങിയ പരാമർശങ്ങളാണ് ബാലഗോപാൽ ഉന്നയിച്ചത്.
ബാലഗോപാലിന്റെ പ്രസ്താവന കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും തമ്മിൽ വേർതിരിക്കുന്നതാണ്. മാത്രമല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പല രീതികളാണെന്ന തെറ്റായ അഭിപ്രായവും ഇത് നൽകുന്നുണ്ടെന്ന് ഗവർണർ പറയുന്നു. എന്നാൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം യുജിസിയുടെ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും സർവ്വകലാശാല കാര്യങ്ങളിൽ മാത്രമല്ല സാമ്പത്തിക സഹായങ്ങളും അവർ നിർവ്വഹിക്കുന്നുണ്ടെന്ന വസ്തുത മറച്ചുവെയ്‌ക്കുന്നതാണ് പ്രസ്താവനയെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഓരോ സംസ്ഥാനങ്ങളിലെയും ഗവർണർ ആ സംസ്ഥാനത്തിന് പുറത്തുനിന്നുളള ആളാകണം എന്ന ഭരണഘടനാ സമ്പ്രദായത്തെക്കൂടി വെല്ലുവിളിക്കുന്നതാണ് ബാലഗോപാലിന്റെ പരാമർശമെന്ന് ഗവർണർ കത്തിൽ പറയുന്നു. ധനമന്ത്രി പറഞ്ഞ ബനാറസ് ഹിന്ദു സർവ്വകലാശാല യുപി സർക്കാരിന്റെ നിയന്ത്രണത്തിലല്ല. അത് കേന്ദ്ര സർവ്വകലാശാലയാണ്. അവിടുത്തെ വിസിമാരിൽ അധികവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുളളവരായിരുന്നുവെന്നും ഗവർണർ കത്തിൽ സൂചിപ്പിക്കുന്നു.
ബാലഗോപാലിന് പുറമേ നിയമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു. അവരുടെ ആരോപണങ്ങൾ വ്യക്തിപരമായിരുന്നു. അതുകൊണ്ട് അത് അവഗണിക്കുകയാണ്. എന്നാൽ ബാലഗോപാൽ നടത്തിയ രാജ്യദ്രോഹ പരാമർശങ്ങൾ കണ്ടില്ലെന്ന് നടിച്ചാൽ അത് തന്റെ കർത്തവ്യത്തിൽ വരുത്തുന്ന വീഴ്ചയാകുമെന്നും ഗവർണർ കത്തിൽ പറയുന്നു.
Comments